Sunday, October 28, 2012

സെക്യുലര്‍ വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനകാല പരിണതികള്‍

പരീക്ഷകള്‍ ജയിക്കാനും ജോലി നേടാനും വിദ്യ അഭ്യസിക്കപ്പെടുന്ന ഒരു കാലം സംജാതമായിരിക്കുന്നു. മാര്‍ക്കറ്റില്‍ വിപണനം ചെയ്യപ്പെടുന്ന ഒരു വസ്‌തുവായി അറിവ്‌ മാറിക്കഴിഞ്ഞു. പണമുള്ളവന്‌ വിദ്യ അഭ്യസിക്കാമെന്ന ഒരു ഫിലോസഫിയാണ്‌ ഇന്ന്‌ പൊതുവെ മനസ്സിലാക്കപ്പെടുന്നത്‌. ബുദ്ധിയുള്ളവനും മനുഷ്യപ്പറ്റുള്ളവനും അവന്‍ ദരിദ്രനാണെങ്കില്‍ വിദ്യാഭ്യാസ രംഗത്ത്‌ ഒന്നാം ബെഞ്ചില്‍ സീറ്റില്ലാതെ പോയി. ആഗോളവല്‍കരണവും ലോകത്തിന്റെ ഏകദ്രുവീകരണ ചിന്തകളും പുതിയൊരു സംസ്‌കാരമാണ്‌ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. നമ്മുടെ കലാലയങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഈ സംസ്‌കാരത്തിന്റെ അടിമകളും പ്രചാരകരുമായിട്ടാണ്‌ പുറത്ത്‌ വരുന്നത്‌. മുസ്‌ലിം വിദ്യാഭ്യാസ കേന്ദ്രങ്ങളും മത വിദ്യാഭ്യാസ മേഖലകളും വരെ ഇതിന്‌ അപവാദമല്ല. ഈ പോക്ക്‌ പോയാല്‍ നമ്മുടെ വിദ്യാഭ്യാസ രംഗം വളരുന്ന തലമുറയെ അധമരും നിഷ്‌ക്രിയരും നാസ്‌തികരുമാക്കി മാറ്റുമെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്‌. അതേ സമയം, പാശ്ചാത്യന്റെ അച്ചാരം പറ്റുന്ന ഒരു വിഭാഗമായി നാം അധ:പതിക്കുകയും ചെയ്യും.
ഇസ്‌ലാമിക ദൃഷ്‌ട്യാ മനുഷ്യനെ സംസ്‌കാര സമ്പന്നനും സദ്‌വൃത്തനുമാക്കുന്ന ഒരു അനുഭൂതിയാണ്‌ അറിവ്‌. ഇത്‌ ദിവ്യകാന്തിയുള്ള ഒരനുഭൂതിയാണ്‌. അത്‌ ഹൃദയത്തിന്‌ വെളിച്ചം പകരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനും ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാനും പ്രേരിപ്പിക്കുന്നു. ഇന്ന്‌ കലാലയങ്ങളില്‍നിന്നും പഠിച്ച്‌ പുറത്തിറങ്ങുന്നവരില്‍ ഈ മൂല്യം ദൃശ്യമാവുന്നില്ല. ഖുര്‍ആനും സുന്നത്തും മുന്നോട്ടുവെക്കുന്ന ജ്ഞാനവീക്ഷണം നാം മാറ്റിനിര്‍ത്തിയിരിക്കുന്നു. പകരം, പാശ്ചാത്യന്റെ ദര്‍പ്പണത്തിലൂടെയാണ്‌ നാം അറിവിനെയും പുരോഗതിയെയും കാണുന്നത്‌. ഇതാവട്ടെ, മതവിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തി സെക്യുലര്‍ ചേരികളെ അവലംബിക്കാനാണ്‌ നമ്മെ പ്രേരിപ്പിക്കുന്നത്‌. ഇസ്‌ലാമിക കലാലയങ്ങളില്‍പോലും സെക്യുലറിസം അതിന്റെ ഡ്യൂട്ടി നിര്‍വഹിച്ചുകഴിഞ്ഞു. അല്ലാഹുവിന്റെ വജ്‌ഹിനു വേണ്ടി വിദ്യ നേടുകയെന്ന ഒരു ഇസ്‌ലാമിക ശേഷിയെ നശിപ്പിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതികളാണ്‌ അവര്‍ ആവിഷ്‌കരിച്ചത്‌. ക്രിയാത്മകമായി മുമ്പില്‍നില്‍ക്കുന്ന ധൈഷണിക പിന്‍ബലമുള്ള രാഷ്‌ട്രങ്ങളില്‍ അത്‌ കുത്തിയിറക്കി അവിടെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ വാലാട്ടുന്ന ഒരു പറ്റം ബുദ്ധിയില്ലാത്ത മനുഷ്യരെ പടച്ചുവിടലായിരുന്നു അവരുടെ ലക്ഷ്യം. ഈ ജ്ഞാനരൂപങ്ങളാണ്‌ പിന്നീട്‌ ലോകത്ത്‌ അംഗീകാരം നേടിയ വന്‍മരങ്ങളായി പരിണമിച്ചത്‌. ആത്മാവില്ലാത്ത ഈ ജ്ഞാനരൂപങ്ങള്‍ ഇന്നും സമൂഹത്തില്‍ ഒരു അര്‍ബുദം പോലെ നിലകൊള്ളുന്നു. വിശ്യാസികള്‍പോലും വസ്‌തുതയറിയാതെ പണം മുടക്കി അവ മൂക്കറ്റം സേവിച്ചുകൊണ്ടിരിക്കുന്നു. സത്യത്തില്‍ ഇതിന്റെയെല്ലാം അനുരണനങ്ങളാണ്‌ നാം ഇന്ന്‌ കാണുന്നത്‌.

മെക്കാളെയുടെ ഭാഷയില്‍ നിറത്തിലും വേഷത്തിലും ഇന്ത്യക്കാരും സ്വഭാവത്തിലും ചിന്തയിലും ഇംഗ്ലീഷുകാരുമായ ഒരു വിഭാഗത്തെ സ്ഥാപിക്കലായിരുന്നു യൂറോപ്യുന്‍ ജ്ഞാനരൂപങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിനാല്‍, ഒരു വരേണ്യ ഭാവത്തോടെയാണ്‌ അവര്‍ വിദ്യാഭ്യാസത്തെ ഇവിടെ പരിചയപ്പെടുത്തിയത്‌. അക്കാഡമസ്‌ എന്ന യവന ചക്രവര്‍ത്തിയിലേക്ക്‌ ചേര്‍ത്തിയാണ്‌ അക്കാഡമി എന്ന പദം രൂപപ്പെട്ടത്‌. ശേഷം നിലവില്‍ വന്ന പ്ലാറ്റോ അക്കാഡമി പ്രസിദ്ധമാണ്‌. ജോലിയേതുമില്ലാതെ നാട്ടില്‍ തെണ്ടിത്തിരിയുന്ന അധികാരി വര്‍ഗത്തെ സൂചിപ്പിച്ചുകൊണ്ടാണ്‌ സ്‌കൂള്‍ എന്ന പദവും യവന ഭാഷയില്‍ ജന്മം കൊള്ളുന്നത്‌. അറിവിനെ അധീശത്വത്തിന്റെയും മേല്‍ക്കോഴ്‌മയുടെയും ശബ്‌ദമായിട്ടാണ്‌ ഇവരൊക്കെ ഉപയോഗിച്ചിരുന്നത്‌ എന്നര്‍ത്ഥം.

തങ്ങള്‍ ഈ നാട്‌ വിട്ടാലും തങ്ങളുടെ ചിന്തകളെ പ്രചരിപ്പിക്കുന്ന ഒരു വിഭാഗത്തെ ഇവിടെ സൃഷ്‌ടിച്ചുവെക്കുക എന്നതായിരുന്നു യൂറോപ്യരുടെ ദീര്‍ഘവീക്ഷണം. അതിനാണ്‌ അവര്‍ കോളേജുകളും വിദ്യാഭ്യാസ സ്‌താപനങ്ങളും ഇവിടെ പണികഴിച്ചത്‌. അതിലൂടെ വളര്‍ന്നുവന്ന്‌ അവരുടെ ശൈലിയില്‍ ചിന്തിക്കുകയും അവരുടേതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരാന്‍ അവര്‍ ആഗ്രഹിച്ചു. അല്ലാതെ നാം പഠിച്ചുവളര്‍ന്ന്‌ മുടുക്കന്മാരാകാനായിരുന്നില്ല ഈ സൗകര്യങ്ങളൊന്നും.

കോളനി രാജ്യങ്ങളെ ശാരീരികമായും മാനസികമായും കീഴടക്കാന്‍ രണ്ടുവഴികളാണ്‌ യൂറോപ്യര്‍ അവലംബിച്ചിരുന്നത്‌. തങ്ങള്‍ ആക്രമിച്ചുകീഴടക്കുന്ന പ്രദേശത്തുനിന്നും ഉയര്‍ന്നുവരുന്ന പ്രതിരോധങ്ങളെ ചെറുത്ത്‌ തോല്‍പിക്കാന്‍ റപ്രസീവ്‌ സ്റ്റേറ്റ്‌ അപാരറ്റസ്‌ എന്ന ഒരു മാര്‍ഗമാണ്‌ അവര്‍ സ്വീകരിച്ചത്‌. എതിരാളി സങ്കല്‍പം ഇന്ന്‌ വേരറുക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹുവിന്റെ മാലാഖമാര്‍ ചിറക്‌ വിരിച്ചുകൊടുക്കുകയും സമുദ്രത്തിലെ മത്സ്യങ്ങള്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന ഒരു ഇസ്‌ലാമിക വിദ്യാര്‍ത്ഥി സമൂഹത്തെ നമുക്ക്‌ ഇന്ന്‌ സ്വപ്‌നം കാണാന്‍ കഴിയുമോ?

മനുഷ്യത്വം പകരേണ്ടിടത്ത്‌ മൃഗീയതയാണ്‌ ഇന്നത്തെ വിദ്യാഭ്യാസ ശൈലികള്‍ മനുഷ്യനില്‍ നിക്ഷേപിക്കുന്നത്‌. കൂടുതല്‍ പഠിച്ചവരാണ്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അവര്‍ പലപ്പോഴും നാസ്‌തികതയിലേക്കും മതവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുചെല്ലുന്നു. എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌? മനുഷ്യന്‍ അഭ്യസിക്കുന്നത്‌ യഥാത്ഥ ജ്ഞാനമായിരുന്നുവെങ്കില്‍ ഇതൊന്നും സംഭവക്കുമായിരുന്നില്ലല്ലോ. ഗസ്സാലിമാരും ജീലാനിമാരും സുയൂഥിമാരും പിറക്കാത്തതിനു പിന്നിലെ രഹസ്യം നാം പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌.

വഹ്‌യിന്റെ സ്‌പര്‍ശമുള്ള യഥാര്‍ത്ഥ ജ്ഞാനത്തിന്റെ രുചിയും മാധുര്യവും നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല. ഭൗതിക കരിക്കുലങ്ങള്‍ തികച്ചും നാസ്‌തികതയുടെ പരിണതികളാണ്‌. അതിനാല്‍, ഈ ജ്ഞാന സ്വീകരണത്തിലൂടെ നമ്മുടെ ഹൃദയം അല്ലാഹുവില്‍നിന്നും അകലുകയാണ്‌ ചെയ്യുന്നത്‌. നമ്മള്‍ മതവിദ്യ അഭ്യസിക്കുന്നു. പക്ഷെ, പാപങ്ങള്‍കൊണ്ട്‌ നമ്മുടെ ഹൃദയം കറുത്തിരുണ്ടുപോയതിനാല്‍ അവ ഹൃദയങ്ങളില്‍ സ്‌പര്‍ശിക്കുന്നില്ല. അതിനാല്‍, മതപരമായ ചലനങ്ങളും ഉളവാകുന്നില്ല. ഇവിടെയും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ മാധുര്യം നമുക്ക്‌ നഷ്‌ടമാകുന്നു.

പാശ്ചാത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയുടെ ആത്മാവ്‌ നമ്മളിലേക്കും അരിച്ചിറങ്ങിക്കൊണ്ടിരിക്കുന്നു ഇന്ന്‌. നമുക്ക്‌ പരിചയമുണ്ടായിരുന്ന ജ്ഞാനാത്മാവ്‌ ഇതോടെ നമുക്ക്‌ കൈമോശം സംഭവിച്ചു. നാം നമ്മെത്തന്നെ പാശ്ചാര്‍ത്യര്‍ക്ക്‌ വില്‍ക്കുകയും നാം ആരായിരിക്കണമെന്നും നമുടെ കരിക്കുലം എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്ക്‌ തീറെഴുതി കൊടുക്കുകയും ചെയ്‌തു. ഇതോടെ നമുക്ക്‌ നമ്മളെ തന്നെ നഷ്‌ടമായിരിക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികളെ ഇനി നമുക്ക്‌ ലഭിക്കില്ല. വളര്‍ന്നുവരുന്ന തലമുറ മുന്‍ തലമുറകളെ അധിക്ഷേപിക്കുന്നതുമാണ്‌.

യൂറോപ്യരാണ്‌ തങ്ങളുടെ എതിരാളികളെ വിദ്യയിലൂടെ കീഴടക്കുന്ന പ്രക്രിയ ആഗോളതലത്തില്‍ ആരംഭിച്ചത്‌. യഥാര്‍ത്ഥ ജ്ഞാനബോധം വരുമ്പോള്‍ മനുഷ്യന്‍ അല്ലാഹുവിന്‌ വിധേയപ്പെടുന്നുവെന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍, വിശലിപ്‌തമായ പാഠ്യപദ്ധതികളുണ്ടാക്കി തങ്ങളുടെ കോളനി രാഷ്‌ട്രങ്ങളെ ചൊല്‍പടിയില്‍ നിര്‍ത്തുകയായിരുന്നു യൂറോപ്യര്‍. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കുകയും ചിന്തകളെ അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. പോലീസുകാരെയും പട്ടാളക്കാരെയുമാണ്‌ ഇതിനുവേണ്ടി വിനിയോഗിച്ചിരുന്നത്‌. കീഴടക്കിക്കഴിഞ്ഞ രാഷ്‌ട്രത്തില്‍ തങ്ങളുടെ ചിന്തകള്‍ ഇറക്കിവെക്കാനുള്ള ഉദ്ദ്യമമാണ്‌ ഐഡ്യോളജിക്കല്‍ സ്റ്റേറ്റ്‌ അപാരറ്റസ്‌. ആളുകളെ മെരുക്കിയെടുക്കുകയെന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ചിന്താപരവും ധൈഷണികവുമായ പ്രവര്‍ത്തനത്തെയാണ്‌ അവര്‍ ഉപയോഗിച്ചിരുന്നത്‌. ചുരുക്കത്തില്‍, കോളനി വല്‍കൃത വിദ്യാഭ്യാസത്തിന്റെ ആരംഭത്തോടെ ഭരണത്തിനെതിരെ ചിന്തിക്കാത്ത ഒരു തലമുറ നിലവില്‍വന്നു. എല്ലാവരും നാടിന്‌ വിധേയരായ `പൗരന്മാരായി' മാറി. സ്വതന്ത്രമായി ചിന്തിക്കാന്‍ അവകാശമുള്ള മനുഷ്യന്‍ എന്ന സങ്കല്‍പം പോലും എടുക്കപ്പെട്ടു. ഭാവിയെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ മനുഷ്യന്‌ അവകാശമില്ലാതെയായി. ഇതിനു മുമ്പില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെട്ടു. അവര്‍ ഒഴിച്ചുതരുന്നത്‌ കുടിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായി നമ്മള്‍.

മനുഷ്യനെ വിധേയപ്പെടുത്താനും അടിച്ചമര്‍ത്താനുമുള്ള ആയുധമായിട്ടാണ്‌ യൂറോപ്യര്‍ വിദ്യാഭ്യാസത്തെ കാണുന്നത്‌. എജ്യുക്കേഷന്‍ എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥംതന്നെ വളര്‍ത്തിയെടുക്കുകയെന്നതാണ്‌. ഇസ്‌ലാമിക ദൃഷ്‌ട്യാ ഈ സങ്കല്‍പം ശരിയല്ല. മനുഷ്യന്‍ ജ്ഞാനബോധമനുസരിച്ച്‌ ജ്ഞാനില്‍ സ്വയം വികസിപ്പിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. ബ്രോയിലര്‍ ചിക്കനെപ്പോലെ കോഴ്‌സുകളിലൂടെ അറിവ്‌ കുത്തിവെച്ച്‌ വിദ്യാര്‍ത്ഥികളെ നിര്‍മിക്കുന്ന പ്രക്രിയ യൂറോപ്യന്‍ സംഭാവനയാണ്‌. ഇത്തരുണത്തില്‍, മനുഷ്യനെ മൃഗവല്‍കരിക്കുന്ന ആധുനിക വിദ്യാഭ്യാസ ശൈലികളെ നാം കണ്ടറിഞ്ഞേ തീരൂ. അജ്ഞതയെ അടിച്ചേല്‍പിക്കുകയാണ്‌ ആധുനിക വിദ്യാഭ്യാസം ചെയ്യുന്നതെന്ന നോം ചോസ്‌കിയുടെ പ്രസ്‌താവം ഇതിന്റെ ഗൗരവം വ്യക്തമാക്കിത്തരുന്നു.

No comments:

Post a Comment