Friday, May 11, 2012

കേരളത്തിലെ നേര്‍ച്ചകളും നാട്ടുമൗലിദുകളും


   സയ്യിദ് അലവിതങളുടെ ആശീര്‍വാദപ്രകാരം ആരംഭിച്ചതോ, ഏതെങ്കിലും  വിധേന അദ്ധേഹവുമായി ബന്ധപ്പെട്ട്കിടക്കുന്നതോ, പില്‍ക്കാലത്ത് അവരുടെ നാമധേയത്തില്‍ തുടങ്ങിയതോ അവരിലേക്ക് ചേര്‍ത്തി പറയപ്പെടുന്നതോ ആയ അനവധി നേര്‍ച്ചകളും നാട്ടുമൗലിദുകളുമുണ്ട്. മലബാറിന്റെ വിവിധ ഭാഗങ്ഹളില്‍ ഇന്നും ഇവ നിലനില്‍ക്കുന്നു. തന്ങന്മാര്‍കാരണം ഇസ്‌ലാം മതാശ്‌ളേഷം സാധ്യമായ വിശ്വാസികള്‍ക്ക് എന്നും ഇവ ആത്മയ സ്‌റോതസുകളാണ്.  തീരദേശങ്ങളില്‍നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിയ മാപ്പിളമാരുടെ ആത്മീയ പിന്‍ബലമായിരുന്നുവല്ലോ മമ്പുറം തങ്ങന്മാര്‍. മലപ്പുറം ജില്ലയുടെ  വ്യത്യസ്ത ഭാഗങ്ങളില്‍ വര്‍ഷംപ്രതി നടന്നുവരുന്ന പല നേര്‍ച്ചകളുടെയും മൗലിദുകളുടെയും വേര് തേടുമ്പോള്‍ മമ്പുറം തങ്ങളുമായുള്ള ബന്ധം വ്യക്തമാകുന്നു. മുസ്‌ലിംകളില്‍ മാത്രമല്ല, മുസ്‌ലിമേതരിലും മതസഹിഷ്ണുതയുടെ മറ്റുചില ചിഹ്നങ്ങളുണ്ടെന്നതാണ് ചരിത്രം.
    മണ്‍മറഞ്ഞുപോയ മഹത്തുക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്നതിന് സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളാണല്ലോ നേര്‍ച്ചകള്‍. പുണ്യാത്മാക്കളുടെ മഖാമായി ബന്ധപ്പെട്ടും അല്ലാതെയും ഇവ നടത്തപ്പെടുന്നു.
    ഔലിയാക്കള്‍, ശുഹദാക്കള്‍, സൂഫികള്‍ തുടങ്ങിയവരുടെ പേരിലാണ് ഇവ ഉണ്ടാകുന്നത്. പള്ളികളിലും വീടുകളിലും ഇതിന്റെ ചടങ്ങുകള്‍ നടക്കുന്നു. ഖുര്‍ആന്‍ പാരായണം, മൗലിദ് പാരായണം, ദിക്ര്‍ ഹല്‍ഖ,      മതപ്രഭാഷണം, അന്നദാനം തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍. ഇസ് ലാമികമായ അതിര്‍വരമ്പിനുള്ളില്‍  നിന്നും പുറത്തുകടക്കാത്തിടത്തോളംകാലം ഇവ അനുവദിക്കപ്പെട്ടതാണ്. നബിമാരെ സ്മരിക്കല്‍ ആരാധനയും മഹത്തുക്കളെ സ്മരിക്കല്‍ പാപമോചനവുമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ.
    വര്‍ഷത്തിലൊരിക്കലാണ് സാധാരണയായി നേര്‍ച്ചകള്‍ സംഘടിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇവ ആണ്ടുകള്‍ എന്നും ആണ്ടുനേര്‍ച്ചകള്‍ എന്നും വിളിക്കപ്പെടുന്നു. ഇവയുടെ തന്നെ പ്രകടരൂപങ്ങളാണ് ഉറൂസുകള്‍. പള്ളികളും മഖാമുകളുമായി ബന്ധപ്പെട്ടാകുമ്പോള്‍ ഈ പേര് കൂടുതല്‍ പ്രസക്തമാകുന്നു.  മണവാളന്‍ എന്നാണ് ഉറൂസ് എന്ന പദത്തിന് അര്‍ത്ഥം. വിരുന്ന് എന്ന അര്‍ത്ഥവും പറയപ്പെടാറുണ്ട്. സുകൃതം ചെയ്ത ആളുകള്‍ അന്ത്യദിനം വരെ ഖബ്‌റില്‍ മണവാളന്മാരെപ്പോലെ സുഖസുന്ദരമായി അന്തിയുറങ്ങുമെന്ന ഇസ് ലാമിക സങ്കല്‍പമാണ് ഇതിനു പിന്നിലുള്ളത്. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവ ആത്മീയ വിരുന്നുകള്‍ കൂടിയാണ്.
    നേര്‍ച്ചകള്‍ കാവലും രക്ഷയുമാണ്. മനുഷ്യര്‍ക്കും വീടുകള്‍ക്കും നാടുകള്‍ക്കും കവചമായി അവ നിലകൊള്ളുന്നു. മഹത്തുക്കള്‍ പരലോകം പ്രാപിച്ചാലും ആത്മീയമായി നമ്മെ നിയന്ത്രിക്കിമെന്നുള്ളതാണ്. നാം അവരെ സ്മരിക്കുമ്പോള്‍, അവര്‍ കാരണമായി അല്ലാഹു നമുക്ക് പലവിധ സഹായങ്ങളും എത്തിക്കുന്നു. നിശ്ചയം അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ നിര്‍ഭയരും ദുഖരഹിതരുമാണെന്ന് വിശുദ്ധഖുര്‍ആന്‍ പറടയുന്നുണ്ടല്ലോ.


മുട്ടിച്ചിറ നേര്‍ച്ച
    മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര  പ്രാധാന്യമുള്ള പ്രദേശമാണ് മുട്ടിച്ചിറ. മണ്ണൂര്‍, മൂന്നിയൂര്‍, മിട്ടിയറ തുടങ്ങിയ നാമങ്ങളില്‍ ഇത് ചരിത്രത്തില്‍ വിളിക്കപ്പെടുന്നു. 1841 നവംബര്‍ 17 നാണ് ഇവിടെ മുസ് ലിംകളും ജന്മി-ബ്രിട്ടീഷ് കൂട്ടായ്മയും തമ്മില്‍ പോരാട്ടം നടന്നത്. സയ്യിദ് അലവി തങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ സ്മരണയെന്നോണം പതിറ്റാണ്ടുകളായി, ഇന്നും ഇവിടെ നേര്‍ച്ച നടന്നു വരുന്നുണ്ട്.
    ശവ്വാല്‍ മാസം ആറിനാണ് മുട്ടിച്ചിറ നേര്‍ച്ച നടക്കുന്നത്. പ്രധാനമായും വൈകുന്നേരവും രാത്രിയുമാണ് പരിപാടി. ശുഹദാക്കളുടെ നേര്‍ച്ച എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
    പത്തിരിവരവാണ് നേര്‍ച്ചയിലെ പ്രധാനയിനം. നാടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പത്തിരി തയ്യാറാക്കി പള്ളിയില്‍ കൊണ്ടു വരുന്നു. മുസ് ലിംകളും ഹൈന്ദവ സുഹൃത്തുക്കളും ഇത് ചെയ്യുന്നുണ്ട്. ശുഹദാക്കളുടെ എണ്ണം പരിഗണിച്ച് പതിനൊന്ന് പത്തിരിയാണ് ആദ്യകാലം മുതലേ ഓരോ കുടുംബവും കൊണ്ടുവന്നിരുന്നത്. കൂടെ തേങ്ങ പൂണ്ട് കഷ്ണിച്ചതും ഉണ്ടാകുമായിരുന്നു. പള്ളിയിലെത്തുന്ന പത്തിരി വരുന്നവര്‍ക്കിടയില്‍ തന്നെ വിതരണം ചെയ്യാറാണ് പതിവ്. ചിലര്‍ ചന്ദനത്തിരി, തീപ്പെട്ടി, ബീഡിക്കെട്ട് തുടങ്ങിയവ കൊണ്ടുവരുന്നു. രാത്രി ഇശാഅ#് വരെയാണ് ഇതിന്റെ സമയം. അതുകഴിഞ്ഞാല്‍ മൗലിദ് പാരായണമാണ്.
    ആദ്യകാലങ്ങളില്‍ കേമമായിത്തന്നെ നേര്‍ച്ച പരിപാടികള്‍ നടന്നിരുന്നു. വന്‍ജനാവലിയാണ് അന്ന് പങ്കെടുത്തിരുന്നത്. ജനബാഹുല്യം കാരണം വാഹനത്തിന്റെ സഹായത്താലായിരുന്നുവത്രെ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇന്ന് ഇവയിലെല്ലാം ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.
    കാലങ്ങളായി നേര്‍ച്ചയോടനുബന്ധിച്ച് അരിവിതരണം നടന്നുവരുന്നു. മുട്ടിച്ചിറ മഹല്ലിലെന്ന പോലെ പുറത്തും ഇത് നല്‍കുന്നുണ്ട്. മുസ് ലിംകളെന്ന പോലെ ഹൈന്ദവ സുഹൃത്തുക്കളും ഇത് സ്വീകരിക്കുന്നു. നേര്‍ച്ചയുടെ ദിവസം ലഭിക്കുന്ന പണം വരുന്നവര്‍ക്കിടയില്‍ത്തന്നെ വിതരണം ചെയ്യാറാണ് പതിവ്. ഒരു വിഹിതം നിര്‍ധനരെ സഹായിക്കാനും ഭവനരഹിതര്‍ക്ക് ഭവനങ്ങളുണ്ടാക്കാനും നീക്കിവെക്കാറുണ്ട്. മഖാമിനുമുമ്പിലൂടെ വാഹനത്തില്‍ പോകുന്നവര്‍ മുട്ടിച്ചിറ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ച ഭണ്ഡാരത്തിലേക്ക് പണമെറിയുന്ന പതിവുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം പള്ളിയുടെ നടത്തിപ്പിനും ദര്‍സ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്. ഏറെ വ്യവസ്ഥാപിതവും വികസിതവുമായ രീതിയിലാണ് ഇന്ന് നേര്‍ച്ച നടക്കുന്നത്. ഇന്ന് ഇരുപത്തഞ്ചോളം പോത്തുകളെ ഇവിടെ വര്‍ഷംപ്രതി അറുക്കുന്നുണ്ട്.


 ചേറൂര്‍ നേര്‍ച്ച
    സയ്യിദ് അലവി തങ്ങള്‍ നേരില്‍ പങ്കെടുത്ത സമരമാണ് ചേരൂര്‍ സമരം. ചെമ്മാടിനും മമ്പുറത്തിനുമിടയില്‍ നഗരത്തോടു ചേര്‍ന്നാണ് ഇതില്‍ കൊല്ലപ്പെട്ട മുസ് ലിംകളെ മറമാടിയിരിക്കുന്നത്.
    ബ്രിട്ടീഷുകാര്‍ നാടുവാണിരുന്ന കാലത്ത് ഈ പ്രദേശത്തായിരുന്നു ഇവരുടെ സൈനിക താവളം. അത്‌കൊണ്ടുതന്നെ, ചേരൂരില്‍നിന്നും ശുഹദാക്കളെ ഇവിടെ കൊണ്ടുവന്ന് കുഴിച്ചുമൂടുകയായിരുന്നു .അന്ന് മാപ്പിളമാരില്‍ ഒരാളെയും അതിനടുത്തേക്ക് അടുക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. അവരുടെ മഖ്ബറ സന്ദര്‍ശിച്ച് ബാക്കിയുള്ളവര്‍ കരുത്തും സ്ഥൈര്യവും സംഭരിച്ചേക്കുമോ എന്ന ഭീതിയായിരുന്നു അവര്‍ക്ക്.
    ബ്രിട്ടീഷുകാര്‍ പടിയിറങ്ങിയതോടെ ചേരൂര്‍ ശുഹദാക്കളുടെ മഖ്ബറ ആളുകളുടെ സന്ദര്‍ശന കേന്ദ്രമായി. റമദാന്‍ 28 നാണ് ഇവിടെ നേര്‍ച്ച നടക്കുന്നത്. ആദ്യകാലം മുതലേ ചെമ്മാട് പഴയ പള്ളിയിലും മമ്പുറത്തും ഇത് നടന്നുവന്നിരുന്നു. ചേരൂര്‍ ശുഹദാക്കളെതക്കുറിച്ച് വിരചിതമായ മൗലിദാണ് അന്ന് പാരായണം ചെയ്തിരുന്നത്. അന്നൊക്കെ തറാവീഹിനുശേഷമായിരുന്നു ചടങ്ങ്.
    ചെമ്മാട് മഞ്ഞമ്മാട്ടില്‍ തറവാട്ടുകാരാണ് ഇന്ന് ചേരൂര്‍ ശുഹദാക്കളുടെ നേര്‍ച്ച നടത്തി വരുന്നത്. അവരുടെ തറവാട്ടുവളപ്പിലാണ് ഇന്ന് മഖ്ബറ സ്ഥിതി ചെയ്യുന്നത്. അവരുടെ ഉപ്പാപ്പമാരിലൊരാളായിരുന്ന മഞ്ഞമ്മാട്ടില്‍ കുഞ്ഞിമൊയ്തീനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.
    വൈകുന്നേരസമയത്താണ് ഇന്നവിടെ നേര്‍ച്ച നടക്കുന്നത്. പ്രധാനമായും മൗലിദ് പാരായണവും അന്നദാനവുമാണ്. ഇറച്ചിയും പത്തിരിയുമാണ് ഇവിടത്തെ വിഭവം. വരുന്ന ആളുകള്‍ നേര്‍ച്ചാസാധനങ്ങള്‍ കൊണ്ടുവരുന്നു.
    ശൂഹദാക്കള്‍ വധിക്കപ്പെട്ട യധാര്‍ഥ സ്ഥലമായ ചേരൂരില്‍ വെച്ചും ഇതേദിവസം തന്നെ നേര്‍ച്ച നടന്നുവരുണ്ട്. തല്‍സ്ഥാനത്ത് ഇന്ന് പള്ളി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

താനൂര്‍ മൗലിദ്
    ഒരു നൂറ്റാണ്ടിലേറെയായി തീരദേശ പ്രദേശമായ താനൂര്‍ ഭാഗങ്ങളില്‍ നടന്നുവരുന്ന നാട്ടുമൗലിദ് പ്രസിദ്ധമാണ്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ കാലത്താണ് ഇതിന്റെ തുടക്കം. ഇന്നും വ്യവസ്ഥാപിതമായി നടന്നുവരുന്നു.
    തീരദേശങ്ങളില്‍ മുമ്പ്കാലത്ത് കൂടുതലും ഓല മേഞ്ഞ വീടുകളാണ് ഉണ്ടായിരുന്നത്. അന്ന് ഇടക്കിടെ ഇവിടെ അഗ്നിബാധ ഉണ്ടാവാറുണ്ടായിരുന്നുവത്രെ. ഇതൊരു പ്രശ്‌നമായി മാറിയപ്പോള്‍ താനൂര്‍ നിവാസികള്‍ മമ്പുറത്ത് സയ്യിദ് അലവി തങ്ങളെ സമീപ്പിച്ച് കാര്യം ബോധിപ്പിച്ചു. വര്‍ഷത്തിലൊരിക്കല്‍ നാടുവ്യാപകമായി മൗലിദ് പാരായണം നടത്താനായിരുന്നു തങ്ങളുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഓരോ വീട്ടിലും പള്ളിയിലും വര്‍ഷം പ്രതി ഇതനുവര്‍ത്തിച്ചുപോന്നു. അതോടെ പ്രശ്‌നം അവസാനിക്കുകയും ചെയ്തു. താനൂര്‍ കോര്‍മന്‍കടപ്പുറം മുതല്‍ അഞ്ചുടി കടപ്പുറം വരെയുള്ള സ്ഥലങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. താഹാ ബീച്ച്, എളരാം കടപ്പുറം, താനൂര്‍ അങ്ങാടി, മരക്കാര്‍ കടപ്പുറം, എടക്കടപ്പുറം, ചീരാല്‍ കടപ്പുറം തുടങ്ങിയ മഹല്ലുകളില്‍ സമുചിതമായി അനുവര്‍ത്തിച്ചുവരുന്നു. പണ്ട്, ഈ പ്രദേശങ്ങളെല്ലാം ഒരു ഖാസിയുടെ കീഴിലാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലാണ് മൗലിദ്  നടക്കുക. ഖാസി തീരുമാനിക്കുന്നതിനനുസരിച്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത ആഴചകളിലായി നടത്തപ്പെടാറായിരുന്നു പതിവ്. മന്‍ഖൂസ്, രിഫായി, മുഹ് യുദ്ദീന്‍ മൗലിദുകളും അശ്‌റഖ ബൈത്തുമാണ് പാരായണം ചെയ്തിരുന്നത്.
    റബീഉല്‍ ആഖിര്‍ മാസത്തിനും ശഅബാന്‍ മാസത്തിനുമിടയിലാണ് സാധാണ മൗലിദ് നടക്കാറുള്ളത്. പഴയ മാസങ്ങളില്‍ നാലോ അഞ്ചോ മാസങ്ങളോളം ഇത് നീണ്ടു നില്‍ക്കാറുണ്ടായിരുന്നു. മൗലിദിന്റെ കാലം വന്നാല്‍ നാടാകെ വീട് വൃത്തിയാക്കുന്ന തിരക്കിലായിരിക്കും. വൈറ്റ് വാഷ് ചെയ്ത് ഉള്ളും പുറവും വെടിപ്പ് വരുത്തിയ ശേഷമാണ് അവിടെ മൗലിദ് നടക്കുക. ഈ കാലയളവില്‍ വീടും പരിസരവും അശുദ്ധിയാവാതെ സൂക്ഷിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.നാല്‍ക്കാലികളെ പോലും വീടിനോടടുപ്പിക്കില്ല.
    ഒരു ആത്മീയ ഉത്സവ സമാനമായാണ് വിശ്വാസികള്‍ ഈ ദിവസത്തെ കാണുന്നത്. വളരെ മുമ്പ് തന്നെ ഇതിനെ വരവേല്‍ക്കാനായി ഒരുങ്ങി നില്‍ക്കുന്നു. മൗലിദ് ദിവസം പള്ളികളില്‍ നടക്കുന്നതിനോടനുബന്ധിച്ച് വീടുകളിലും സംവിധാനിക്കപ്പെടുന്നു. ഒരുങ്ങാനും തുടങ്ങാനുമെല്ലാം പള്ളിയില്‍നിന്നും വിളിയാളമുണ്ടാകുന്നു. അശ്‌റഖ ബൈത്ത് രണ്ടിടങ്ങളിലും ഒരേ സമയത്താണ് ആലപിക്കുന്നത്. ആദ്യകാലം മുതലേ ഒരു അഭിമാന ചിഹ്നമായിട്ടാണ് ആളുകള്‍ മൗലിദിനെ കണ്ടിരുന്നത്. ഉല്‍പത്തിഷ്ണുക്കളുടെ നിരന്തരമായ ശ്രമങ്ങള്‍ ഇതിനെ ഇന്ന് ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
    പ്രശസ്തമായ താനൂര്‍ മൗലിദ് സ്ഥാപിച്ചത് മമ്പുറം സയ്യിദ് അലവി തങ്ങളാണെന്നതാണ് പ്രബലാഭിപ്രായം. ഉമര്‍ ഖാസിയാണെന്നും ആറ്റക്കോയ തങ്ങളാണെന്നും ചില അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

പനങ്ങാങ്ങര നേര്‍ച്ച
    പതിറ്റാണ്ടുകളായി നടന്നുവരുന്ന പനങ്ങാങ്ങര നേര്‍ച്ച പ്രസിദ്ധമാണ്. സയ്യിദ് അലവി തങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നതാണ് ചരിത്ര മതം. ഇന്നും ഇത് പൊലിമകളോടെ നടത്തപ്പെടുന്നു.
    മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര മഞ്ഞളാംകുഴി തറവാട്ടുകാരാണ് ഇത് നടത്തിവരുന്നത്. അവരുടെ പ്രപിതാക്കളിലൊരാളായ മഞ്ഞളാംകുഴി മൊയ്തീന്‍ മമ്പുറം തങ്ങളുടെ സമകാലികനും അടുത്ത
സുഹൃത്തുമായിരുന്നുവത്രെ. പനങ്ങാങ്ങര ഭഗവതിപ്പറമ്പ് കുടിയിരുപ്പ് ഈ കുടുംബത്തിന് വാങ്ങിക്കൊടുത്തത് തങ്ങളാണെന്ന് പറയപ്പെടുന്നു. അവിടെ ചില പൈശാചിക പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവര്‍ തങ്ങളെ സമീപ്പിച്ചെന്നും അതിന് പരിഹാരമെന്നോണം വീട്ടില്‍ വെക്കാനായി തങ്ങള്‍ അവര്‍ക്ക് ഒരു വാളും പരിചയും നല്‍കിയെന്നും അതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും ചരിത്രമുണ്ട്. ഈ പരിച ഇന്നും അവിടെ അവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
    മഞ്ഞളാംകുഴി മൊയ്തീനോടുള്ള സയ്യിദ് അലവി തങ്ങളുടെ നിര്‍ദ്ദേശകത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പനങ്ങാങ്ങര നേര്‍ച്ച നടത്തി വരുന്നത്. തന്റെ അമ്മാവനായ സയ്യിദ് ഹസന്‍ ജിഫ്രിയുടെ മേല്‍ ശഅബാന്‍ 18 ന് മൗലിദ് പാരായണം നടത്താനായിരുന്നു ആദ്യം സയ്യിദ് അലവി തങ്ങളുടെ നിര്‍ദ്ദേശം. പക്ഷേ, അദ്ധേഹത്തിന്റെ അസൗകര്യം പരിഗണിച്ച് ശഅബാന്‍ 10 ലേക്ക് മാറ്റുകയായിരുന്നു. ആദ്യം ഹസന്‍  ജിഫ്‌രിയുടെ നേര്‍ച്ചയായിരുന്നു. സയ്യിദ് അലവി തങ്ങള്‍
    വഫാത്തായതോടെ രണ്ടു പേരുടെയും മേലിലുള്ള നേര്‍ച്ചയായി മാറി. പതിറ്റാണ്ടുകളായി ഇന്നും ഇത് സമിചിതമായി നടന്നുവരുന്നു,
    മമ്പുറം മൗലിദാണ് ഇതില്‍ പാരായണം ചെയ്യുന്നത്. പനങ്ങാങ്ങര ഭാഗത്ത് ഒരു ഉത്സവ സമാനമായിട്ടാണ് പണ്ടു മുതലേ ഇത് പരിഗണിത്തട്‌പ്പെട്ടിരുന്നത്. പെട്ടിവരവും ആനവരവുമെല്ലാം ഉണ്ടായിരുന്നു. മലപ്പുറം, വെള്ളില, പുത്തനങ്ങാടി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പെട്ടികള്‍ വന്നിരുന്നത്. ആദ്യ കാലങ്ങളില്‍ ഇതിനോടനുബന്ധിച്ച് കുത്താറാത്തീബുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
    നേര്‍ച്ചയിലേക്ക് പലരും പണം സംഭാവനയായി നല്‍കാറുണ്ട്. ഇതിന് പെട്ടിപ്പണം എന്നാണ് പറയുന്നത്. പെട്ടിപ്പണം നേര്‍ച്ചയുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ബാക്കി വരുന്നത് ശഅബാന്‍ 18 ന് മമ്പുറത്ത് കൊണ്ടുപോയി പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ചെമ്പകത്ത് സൈതലവിക്കോയ എന്ന ഒരാള്‍ ഇവ രണ്ടിനുമിടയില്‍ മധ്യവര്‍ത്തിയായി നിലകൊണ്ടതായി പറയപ്പെടുന്നു.
    ഏറെ പ്രസിദ്ധവും വിപുലവുമായ നിലക്കാണ് ഇന്ന് പനങ്ങാങ്ങര നേര്‍ച്ച നടക്കുന്നത്. 25 കിന്റല്‍ അരി വരെ നേര്‍ച്ചാദിവസം അന്നദാനത്തിനായി എടുക്കുന്നുണ്ട്. ആട്, കോഴി തുടങ്ങിയവയും ഇവിടെക്ക് വഴിപാടായി ലഭിക്കുന്നുണ്ട്.

മമ്പുറം നേര്‍ച്ച
     മലബാര്‍ പ്രദേശത്തെ പ്രധാന നേര്‍ച്ചകളിലൊന്നാണ് മമ്പുറം നേര്‍ച്ച. സയ്യിദ് അലവി തങ്ങളുടെ പേരിലാണ് ഇത് നത്തിവരുന്നത്. ഒന്നര നൂറ്റാണ്ടിലേറെയായി ഇത് തുടര്‍ന്നുവരുന്നു.170-ാം ആണ്ടുനേര്‍ച്ചയാണ് ഇപ്പോള്‍ (2008) നടക്കുന്നത്. മലബാര്‍ ജനതയെ ആഴത്തില്‍ സ്വാധീനിച്ച സയ്യിദ് അലവി തങ്ങളുടെമേല്‍ സ്വന്തം അനുയായികള്‍തന്നെയാണ് ഇത് ആരംഭിച്ചത്.
    ആദ്യകാലം മുതലേ ഏറനാടിന്റെ ശ്രദ്ധേയമായ നേര്‍ച്ചകളിലൊന്നായിരുന്നു ഇത്. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകള്‍ എത്തിയിരുന്നു. ജീവിത കാലത്ത് അവര്‍ക്ക് ലഭിച്ചിരുന്ന ആത്മീയ നേതൃത്വം മരണാനന്തരവും ഇവിടെനിന്ന് അവര്‍ക്ക് ലഭിച്ചു. മത സൗഹൃദത്തിന്റെ കേന്ദ്രം കൂടിയാണിത്. ജാതി മത ഭേദമന്യെ ആളുകള്‍ ഇവിടെയെത്തുന്നു. എല്ലാവരും ഒരുപോലെ കാണിക്കകള്‍ നല്‍കുന്നു. ജീവിതകാലത്ത് തങ്ങളവര്‍കള്‍ കാണിച്ച സ്വഭാവ വൈശിഷ്ട്യത്തിന്റെ സവിശേഷതയാണിത്.
    ഇടക്ക് കാലങ്ങളോളം നേര്‍ച്ച ലളിതവും ഏറെ ലഘുവുമായിട്ടാണ് നടത്തിപ്പോന്നിരുന്നത്. ഏറെ പ്രസിദ്ധപ്പെടുത്തുകയോ കൊട്ടിഘോഷിക്കുകയോ ചെയ്തിരുന്നില്ല. സരളമായ പരിപാടികള്‍ മാത്രമേ ഇതോടനുബന്ധിച്ച് ക്രമീകരിക്കപ്പെട്ടിരുന്നുള്ളൂ.
    മുഹര്‍റം ആദ്യത്തെ ഏഴുദിവസങ്ങളിലാണ് ഇവിടെ നേര്‍ച്ച നടക്കുന്നത്. മുഹര്‍റം ഒന്നിന് കൊടി ഉയര്‍ത്തും. ഏഴിന് അന്നദാനം നടത്തുകയും ചെയ്യും. പത്തുവര്‍ഷം മുമ്പ് വരെ ഇത് ഏറെ വ്യവസ്ഥാപിതമായിരുന്നില്ല. ചെറിയ നിലക്ക് ഇവ നടത്തപ്പെട്ടു. ഈ ദിവസങ്ങളില്‍ മറ്റുദിവസങ്ങളേക്കാളേറെ സന്ദര്‍ശകരും വന്നിരുന്നു.
    പത്തുവര്‍ഷമായി, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി മഖാം ഭരണം ഏറ്റെടുത്തതോടുകൂടെ ഏറെ വ്യവസ്ഥാപിതവും മനോഹരവുമായ നിലക്ക് നേര്‍ച്ച നടന്നുവരുന്നു. ഇന്ന് നാടിന്റെ തന്നെ വലിയ സംഭവമായിട്ടാണ് ഇത് കൊണ്ടാടപ്പെടുന്നത്. വിപുലവും സമഗ്രവുമായ പരിപാടികള്‍ക്കൊപ്പം ഏറെ സന്തോഷ ദായകമായ ഒരു അവസ്ഥ അവിടെ പ്രകടമാണ്.
    മുഹര്‍റം ആദ്യ ഏഴുനാളില്‍ നടത്തപ്പെടുന്ന ആദ്ധ്യാത്മിക സംഗമങ്ങളുടെ അനുഭവവേദ്യമായ ഒരു ഘട്ടമാണ് ഇന്ന് മമ്പുറം നേര്‍ച്ച. ഈ ഏഴു ദിവസങ്ങളും വിവിധയിനം പരിപാടികളാല്‍ സമ്പന്നമാണ്. പദാക ഉയര്‍ത്തല്‍, മതപ്രഭാഷണം, മൗലിദ് പാരായണം, ദിക്ര്‍ ദുആ സംഗമം, സ്വലാത്ത് സംഗമം, കൂട്ടസിയാറത്ത്, അന്നദാനം തുടങ്ങിയവയാണ് ഇതിലെ പ്രധാന ചടങ്ങുകള്‍. മഹത്തുക്കളും സാദാത്തുക്കളും പ്രമാണിമാരും ഇതില്‍ പങ്കെടുക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ ജനാവലിയാണ് ഇപ്പോള്‍ നേര്‍ച്ചക്കെത്തുന്നത്. ഈ ഏഴു ദിവസങ്ങള്‍ക്കിടയില്‍ മമ്പുറത്തെത്തുന്ന ഭക്തജനങ്ങള്‍ അസംഖ്യമാണ്. കേരളത്തിനുപുറത്തുനിന്നുവരെ ആളുകള്‍ ഇത് സന്ദര്‍ശിക്കാനെത്തുന്നു.
    മുഹര്‍റം ഏഴിന് അന്നദാനത്തോടെയും കൂട്ട സിയാറത്തോടെയുമാണ് നേര്‍ച്ചയുടെ പരിസമാപ്തി. അന്നദാനത്തിനുള്ള അരി ജനങ്ങള്‍ തന്നെയാണ് കൊണ്ടുവരുന്നത്. നെയ്‌ച്ചോറിന്റെ അരിയാണ് ഇതിന് സ്വീകരിക്കുന്നത്. നെയ്‌ച്ചോര്‍ വെച്ച് പാക്കറ്റുകളാക്കി വിതരണം ചെയ്യുന്ന ശൈലിയാണ് ഇന്ന് തുടര്‍ന്നുവരുന്നത്. മുഹര്‍റം ഏഴിന് രാവിലെമുതല്‍ അസ്വറിന്റെ സമയം വരെയാണ് ഇതിന്റെ സമയം. 120 ലേറെ ചാക്ക് അരി ചോറ് വെക്കുന്നുണ്ട്. 40000 ത്തിലേറെ പാക്കറ്റുകള്‍ ചിലവാകുന്നു. മമ്പുറം ചോറ് ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ പരിഗണിക്കുന്നത്. വലിയൊരു ഔഷധമായിട്ടുവരെ ആളുകള്‍ അതിനെ കാണുന്നു. ഓരോ വര്‍ഷവും ലഭിക്കുന്ന ചോറ് ഉണക്കി സൂക്ഷിക്കുകയും അടുത്തനേര്‍ച്ചവരെ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. ഹൈന്ദവസുഹൃത്തുക്കളും ഇതുവാങ്ങാനെത്തുന്നു. ചോറ് നശിക്കാതിരിക്കാന്‍ ശാസ്ത്രീയമായ പാക്കറ്റിംഗം സംവിധാനമാണ് അനുവര്‍ത്തിച്ചുവരുന്നത്.
    നേര്‍ച്ചക്കാലത്ത് പൂര്‍വ്വോപരി വഴിപാടുസാധനങ്ങള്‍ മഖാമിലെത്തുന്നു. ഭക്തജനങ്ങളുടെ നറുവിശ്വാസവും ആത്മാര്‍ത്ഥതയും നിഷ്‌കളങ്കചിന്താഗതിയുമാണ് ഇതിനുപിന്നില്‍. കാള, ആട്, കോഴി, അരി, ഈത്തപ്പഴം, ചന്ദനത്തിരി, തുണി, എണ്ണ തുടങ്ങിയവ സാധാരണ ഇവിടെ എത്തുന്ന വഴിപാട് സാധനങ്ങളാണ്.
    നേര്‍ച്ചക്കാലത്ത് രാത്രി നടക്കുന്ന സ്വലാത്ത് ദുആ സദസ്സുകളില്‍ കാവ വിതരണം, മധുര പലഹാര വിതരണം, റോസ് തെളിക്കല്‍ തുടങ്ങിയവ നടന്നുവരുന്നു. ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥനകളും   മഹത്തുക്കളുടെ സംഗമവും ഇക്കാലത്ത് ആളുകളെ ആകര്‍ഷിക്കുന്നു. സമാപന ദിക്ര്‍ ദുആ സംഗമത്തില്‍ മമ്പുറം മൗലിദ് പാരായണം ചെയ്ത ശേഷം മാത്രമേ ജനം പിരിഞ്ഞുപോവുകയുള്ളൂ. 







2 comments:

  1. വെള്ളാട്ടം കളിയാട്ടം തെയ്യം .... തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പൈതൃകങ്ങളിലേക്കും ചരിത്രം പഠിച്ചാല് നമുക്ക് ചെന്നെത്താവുന്നതാണ്.

    കൊണ്ടോട്ടി നേര്ച്ചയെക്കുറിച്ചും വിവരിക്കാമായിരുന്നു...

    ReplyDelete