Sunday, April 8, 2012

ഗള്‍ഫ് പണവും ഭിന്നിപ്പിന്റെ പള്ളി സംസ്‌കാരവും

സ്വന്തം നാട്ടുകാരില്‍നിന്നും പണം പിരിച്ചോ സംഭാവനകള്‍ സ്വീകരിച്ചോ പള്ളി പണിത പാരമ്പര്യമാണ് കേരളമുസ്‌ലിംകള്‍ക്കുള്ളത്. ഓരോരുത്തരും തങ്ങളാലാകുന്നത് മുന്നോട്ടുവെച്ചുള്ള ഒരു കൂട്ടുസംവിധാനമായിരുന്നു ഇത്. ചിലര്‍ ഭൂമി പള്ളിക്കായി വഖഫ് ചെയ്തു. ചിലര്‍ മരം നല്‍കി. ചിലര്‍ കല്ലും മണ്ണും കൊടുത്തു. ചിലര്‍ ശാരീരിക അധ്വാനം നല്‍കി. കേരളത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിനു മുമ്പില്‍ സുജൂദ് ചെയ്യാന്‍ പള്ളികള്‍ ഉയര്‍ന്നുവന്നത് അങ്ങനെയായിരുന്നു. തീര്‍ത്തും തഖ്‌വയുടെമേല്‍ എടുക്കപ്പെട്ട പള്ളികളായിരുന്നു ഇവ.
    എന്നാല്‍, ഗള്‍ഫ് പണം കേരളത്തില്‍ പള്ളി വാണിഭം ആരംഭിച്ച കാലം മുതലാണ് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന പരമ്പരാഗത ഐക്യത്തിന് വിള്ളല്‍ വീണതെന്ന് കണ്ടെത്താന്‍ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. ബൈത്തുല്ലാഹ് എന്ന നിഷ്‌കളങ്ക ഭാവത്തില്‍നിന്നും മാറി, അറബിപ്പണമുപയോഗിച്ച് ചിലപ്രത്യേക ലേബലുകളില്‍, ശൈലിയില്‍ പള്ളികള്‍ ഉയര്‍ന്നുവന്നതോടെ, 'മികവി' ന്റെ ആ ആഢ്യത്വത്തോടൊപ്പം പുതിയൊരു സംസ്‌കാരവും കേരളത്തിലെത്തുകയായിരുന്നു. പണ്ട് ബ്രിട്ടീഷുകാരെക്കുറിച്ച് പറയാറുള്ളപോലെ ഭിന്നിപ്പിച്ചു അധികാരം നേടുകയെന്ന ഫിലോസഫിതന്നെയാണ് ഇവിടെയും പ്രവര്‍ത്തിച്ചിരുന്നത്. പണത്തിന്റെ ഹുങ്കിലും പള്ളിമിനാരങ്ങളുടെ വലുപ്പത്തിലും ഇവിടത്തെ പാവപ്പെട്ട വിശ്വാസികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയെന്ന ഫോര്‍മുലയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.
    ഗള്‍ഫ് പണം കേരളത്തിലെ പഴയ പള്ളികളെ നവീകരിച്ച് സജീവമാക്കുന്നതില്‍ സ്തുത്യര്‍ഹമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നത് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്. ഉള്ളിടത്ത് രണ്ടാം പള്ളി പണിയുന്നതിനും പഴയ പള്ളിയെയും അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയും ഞെട്ടിപ്പിക്കാന്‍ പുതിയ 'ജഗപൊക' പള്ളി സംസ്‌കാരം കൊണ്ടുവരുന്നതിനാണ് ഗള്‍ഫ് പണം കൂടുതലായും വിനിയോഗിക്കപ്പെട്ടതെന്ന് കണ്ടെത്താനാവുന്നതാണ്. വിശിഷ്യാ, 1990 കള്‍ക്കു ശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന പള്ളികളെ ഭൂമിശാസ്ത്രപരമായി എടുത്തു പരിശോധിച്ചുനോക്കിയാല്‍ ഈ വസ്തുത നൂറു ശതമാനവും സത്യമാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഏതൊരു നാട്ടിലെയും വലിയ ജുമുഅത്തുപള്ളിയുടെ വിളിപ്പാടകലെ, അവിടത്തെ പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ രൂപം കൊണ്ട 'അറേബ്യന്‍ സ്റ്റൈല്‍' പള്ളികളായിരുന്നു ഈ രണ്ടാം ജന്മ പള്ളികള്‍. അടിസ്ഥാനപരമായി ചിന്തിച്ചു നോക്കിയാല്‍ മസ്ജിദുള്ളിറാര്‍ പ്രവാചകരുടെ കാലത്ത് ഏതൊരു ധര്‍മമാണോ നിര്‍വഹിച്ചിരുന്നത് അതുതന്നെയാണ് ഈ രണ്ടാം പള്ളികളും ഇന്ന് നമ്മുടെ നാട്ടില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമായും മനസ്സിലാക്കാന്‍ സാധിക്കും. ഐക്യത്തെടെ ജീവിക്കുന്ന മുസ്‌ലിംകളില്‍ ഭിന്നിപ്പുണ്ടാക്കുക, തഖ്‌വയുടെമേല്‍ എടുക്കപ്പെട്ട ആദ്യപള്ളിയില്‍നിന്നും അവരെ തിരിച്ചു അറബിപ്പണത്തിനും ദുരഭിമാനത്തിനും മേല്‍ എടുക്കപ്പെട്ട രണ്ടാം പള്ളിയില്‍ കൊണ്ടുവരിക എന്നതാത് അവ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ധര്‍മം. ഇത് എല്ലാം കണ്ടും അറിഞ്ഞും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവിടത്തെ കാരണവര്‍ സമൂഹത്തെ എത്രകണ്ട് മനോവെഷമത്തിലാക്കുന്നുവെന്ന കാര്യം  നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാര്യമറിയാത്ത പുതുതലമുറയാണ് ഈ ശബ്ദഘോഷങ്ങള്‍ക്കെല്ലാം മോമ്പൊടി ചാര്‍ത്തി പിന്നില്‍ നടക്കുന്നതെന്ന വസ്തുത ആര്‍ക്കും അറിയാവുന്നതേയുള്ളൂ. ഇന്നലെ പെയ്ത മഴയില്‍ പൊങ്ങിയൊലിച്ച പുല്‍ക്കൊടിക്കുണ്ടോ ഭൂമിയില്‍ ആഴ്ന്നിറങ്ങിയ മരത്തിന്റെ വേരുകളെക്കുറിച്ച് വല്ല വിവരവും!
    ഗള്‍ഫ് പണം ചെറിയ ദുരന്തമല്ല ഭിന്നിപ്പിന്റെ പള്ളി സംസ്‌കാരത്തിലൂടെ കേരളത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്. തൊട്ടതിനും മിണ്ടിയതിനും രണ്ടാം പള്ളി പണിയുന്ന രീതി ഇവിടെ സര്‍വ്വസാധാരണമാകുന്നത് പിന്നിലെ അണമുറിയാത്ത അറബിപ്പണത്തിന്റെ ഹുങ്ക്‌കൊണ്ടുമാത്രമാണ്. തങ്ങളുടെ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പറയാനും സ്വതന്ത്രമായൊരു പള്ളി വേണമെന്ന് നിനക്കുമ്പോഴേക്കും 'ശൈഖുന' യുടെ ഗള്‍ഫ് സഹായത്തോടെ പള്ളികളുയരുന്നതിനു പിന്നിലെ മന:ശാസ്ത്രം പഠനവിധേയമാക്കേണ്ടതാണ്. പ്രത്യക്ഷ്യത്തില്‍ ഒരു വന്‍ നേട്ടവും മേല്‍ക്കോഴ്മയുമായി ഇത് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇവിടത്തെ ഭൂരിപക്ഷംവരുന്ന സംഘടിത മുസ്‌ലിം സമൂഹത്തിന്റെ ഹൃദയത്തിലേക്കാണ് ഈ രണ്ടാം പള്ളി പണിയുന്നതിലൂടെ ധിക്കാരത്തിന്റെ കഠാര ഇറക്കുന്നതെന്ന വസ്തുത ആരും ഓര്‍ക്കാതെ പോകുന്നു. ഇവിടെ ഗള്‍ഫ് പണവും അത് കൈകാര്യം ചെയ്തിരുന്നവരുടെ മന:സ്ഥിതിയും ഒരു ഇംപീരിയലിസ്റ്റ് സൃഷ്ടിയായി നമുക്ക് കണ്ടെത്താവുന്നതാണ്. ശരിക്കും സംഘടിതരായ മുസ്‌ലിംകളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അതിവിടെ ചെയ്യുന്നത്. ഭിന്നിപ്പിച്ച് അധികാരം കയ്യാളാനുള്ള ഏറ്റവും വലയ ഒരു സപ്പോര്‍ട്ടീവ് കാരക്റ്ററായി ഈ ഗള്‍ഫ് പണം പ്രവര്‍ത്തിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തെ പിളര്‍ത്താന്‍ അത് വലിയ ആത്മബലം നല്‍കുകയും ചെയ്യുന്നു.
    കേരളത്തിലെ മഹല്ല് സംവിധാനങ്ങളെ തകിടം മറിക്കാന്‍ ശ്രമം നടത്തുന്നതിലും ഓരോ മഹല്ലത്തുകളിലും ഒരു രണ്ടാം പള്ളി ഉയര്‍ന്നുവരുന്നതിലും രണ്ടാം ഖാസി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലും സമാന്തര ജുമുഅകളും നിസ്‌കാരങ്ങളും സംഘടിപ്പിക്കപ്പെടുന്നതിലും എല്ലാം ഈ ഗള്‍ഫ് പണം നല്‍കുന്ന പിന്തുണ ഏറെ വലുതാണ്. ഈ പണത്തിന്റെ ഹുങ്കാണ് ഇന്ന് ഈ സംഘടനയെത്തന്നെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. പിന്നിലെ അതിരില്ലാത്ത പണമാണ് അവരെ ഇടവും വലവും നോക്കാതെ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നതും.
ചുമര്‌വെച്ച മദ്‌റസകളും സീല്‌വെച്ച പള്ളികളും
    സ്വന്തം സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും   നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സമുദായത്തിന്റെ സംഘടിതമായ ജീവിത സംവിധാനത്തെ കുരുതിക്കു കൊടുക്കുന്ന ഒരു ദുരന്ത കാഴ്ചയാണ് കാന്തപുരംവിഭാഗത്തിന്റെ അരങ്ങേറ്റത്തോടെ കേരളത്തില്‍ നാം കണ്ടത്. സൗഹാര്‍ദ്ദവും സ്‌നേഹവും പറഞ്ഞ് നാടുനീളെ പ്രസംഗിച്ചുനടന്നിരുന്ന മുസ്‌ലിംകള്‍ ഒരു നിമിഷം ന്യായമായ ഒരു കാരണവുമില്ലാതെ തച്ചുപിരിഞ്ഞ ഒരു ദുരന്തപൂര്‍ണമായ കാഴ്ച. എത്രയെത്ര കുടുംബങ്ങളാണ് ഇന്നും അതിന്റെ കൈപ്പുനീര് കുടിച്ചുകൊണ്ടിരിക്കുന്നത് എന്നത് ആരു കണ്ടു? അധികാരത്തിന്റെ മസ്തകത്തിലിരിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ല. അണികളുടെ കണ്ണീരില്‍ പൂമെത്ത വിരിയിച്ച് തലങ്ങും വിലങ്ങും യാത്ര നടത്തുന്ന തിരക്കിലാണവര്‍. അവരുടെ സുമോഹന വാഗ്ദാനങ്ങളും വാഗ്ചാതുരിയും കണ്ട് പാവം ഒരു ഖൗം അതില്‍ വശംവദരായിപ്പോകുന്നു.
    അയല്‍വാസി അന്യമതസ്ഥരായാല്‍പോലും അവരുമായി നല്ല നിലയില്‍ വര്‍ത്തിക്കണമെന്നു പഠിപ്പിച്ചിരുന്ന എത്രയെത്ര മദ്‌റസകളാണ് ഈ ദുരന്ത നാടകത്തിന് ബലിയാടായി നടുവില്‍ ചുമര് വെച്ച് വിഭജിക്കപ്പെട്ടത്? നൂറ്റാണ്ടുകളോളം അണമുറിയാതെ ആരാധനകള്‍ നടന്നിരുന്ന എത്രയെത്ര പള്ളികളാണ് സീല്‍വെക്കപ്പെട്ടത്? അന്യസമുദായങ്ങളിലെ സുഹൃത്തുക്കളെപ്പോലും വേദനിപ്പിച്ച ഇത്തരം എത്രയെത്ര സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറി? ഇന്നും ഇത്തരം ദുരന്തക്കാഴ്ചക്കളുടെ മുറിവുണങ്ങാത്ത എത്രയെത്ര പ്രദേശങ്ങളുണ്ട് കേരളത്തിലങ്ങോളമിങ്ങോളം? ആരാണ് ഇതെല്ലാം ചെയ്യുന്നത്? ആരാണ് ചെയ്യിപ്പിക്കുന്നത്? കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ തപിക്കുന്ന മനസ്സ് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ. സ്വന്തം താല്‍പര്യങ്ങള്‍ക്കുമുമ്പില്‍ ഒരു സമുദായത്തെ മൊത്തം കുട്ടിച്ചോറാക്കി നാശത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ഒറ്റുകാര്‍ക്കുണ്ടോ വല്ല വെഷമവും? കുറ്റബോധവും? അനൈക്യത്തിന്റെ പുതിയ പള്ളികള്‍ക്ക് കട്ടില വെക്കാനുള്ള ബദ്ധപ്പാടിലാണ് അവരിന്നും. നോവുന്ന സമുദായ മനസ്സിന് ശമനം നല്‍കാന്‍ ആര്‍ക്കുമാകുന്നില്ല. പള്ളികള്‍ ഇന്ന് പരിഹാരമല്ല പ്രമാണ് ഉണ്ടാക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല.
ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രം
    പള്ളികള്‍ക്കു പകരം പള്ളികളും സ്ഥാപനങ്ങള്‍ക്കുപകരം സ്ഥാപനങ്ങളും ഉയര്‍ന്നുവരുമ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വെച്ചുപുലര്‍ത്തുന്ന മന:ശാസ്ത്രം ആരെയും ചിന്തിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. സമൂഹത്തിന്റെ മനസ്സ് വായിച്ച് പ്രതികരിക്കുന്നതിലപ്പുറം 'നമുക്കൊരു പള്ളി/സ്ഥാപനം' എന്ന ഫോര്‍മുലയാണ് ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, അതിന്റെ വിജയവും വളര്‍ച്ചയുമെല്ലാം ഈയൊരു പോയ്ന്റിനെ കേന്ദ്രീകരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കുക, അതിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതിലപ്പുറം 'ഒരു നാട്ടില്‍ നമ്മുടെ ഒരു പള്ളിയുണ്ടായിരിക്കുക' എന്നൊരു ചിന്തയാണ് ഇവിടെയെല്ലാം മുഴച്ചുനില്‍ക്കുന്നത്. ഓരോ മഹല്ലത്തിലെയും ഔദ്യോഗിക പള്ളിയുടെ വിളിപ്പാടകലെ ഇങ്ങനെയൊരു പള്ളിയുയരുമ്പോള്‍ അതുണ്ടാകുന്ന വിഭാഗീയ മനസ്ഥിതി മുസ്‌ലിം സമുദായത്തിന്  എത്രമാത്രം ദോഷം ചെയ്യുന്നുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നാം ഇന്നത് അനുഭവിക്കുകയും ചെയ്യുന്നു.
    ആളുകളെ കിട്ടുന്നിടത്തും കിട്ടാത്തിടത്തുമൊക്കെ വരും കാല തലമുറയെ ഉന്നം വെച്ച് 'ദീര്‍ഘവീക്ഷണത്തോടെ' ഇവരിന്ന് പള്ളികള്‍ പണിതുകൊണ്ടിരിക്കുകയാണ്. മഹല്ലത്തുകള്‍ക്കുള്ളില്‍ പുതിയ മഹല്ലത്തുകള്‍ ഉണ്ടാക്കുന്നു. ഇന്നിന് ക്ലിക്കായില്ലെങ്കില്‍ വരുംതലമുറയില്‍ ക്ലിക്കാവുമെന്നാണ് അണിയറ ശില്‍പികള്‍ കണക്കുകൂട്ടുന്നത്. ഏതായാലും നാല്‍പതിന് നാലുപോലും തികയാത്തിടത്തേക്ക് പ്രധാന പള്ളിക്കു മുമ്പിലൂടെ ആളകളെ വാഹനത്തില്‍ കൊണ്ടുവന്നിറക്കുന്ന കാഴ്ചവരെ കാഴ്ചവരെ പലയിടത്തും കണാന്‍ കഴിയുന്നു. ബാങ്കുവിളിച്ചാല്‍ നാലുഭാഗത്തുനിന്നും ഓട്ടോയും കാറും വൈക്കുമെല്ലാം ഓടിയെത്തുകയാണ്.  പള്ളിയും ജമാഅത്തും നിസ്‌കാരവും എല്ലാമുള്ള നാട്ടില്‍നിന്നാണ് അവര്‍ വരുന്നത്. 'നമമുടെ പള്ളിയില്‍ ആളുണ്ടായിരിക്കണ' മെന്ന ഒരു മന:ശാസ്ത്രമാണ് ഇവിടെ വര്‍ക്ക് ചെയ്യുന്നത്. ഈയിടെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോള്‍ അക്കാര്യം ശരിക്കും ബോധ്യപ്പെട്ടു. മാനസികമായി അതിനോട് ഒരു വെറുപ്പും അകല്‍ച്ചയും വന്നപ്പോള്‍ അയാളത് തുറന്നുപറയുകയായിരുന്നു: 'പള്ളിയോടുള്ള താല്‍പര്യംകൊണ്ടോ നിസ്‌കരിക്കാനുള്ള ഉല്‍സാഹംകൊണ്ടോ അല്ല ഞങ്ങള്‍ ബാങ്കുവിളി കേട്ടാല്‍ എവിടെയാണെങ്കിലും ആ പള്ളിയിലേക്ക് ഓടിയെത്തുന്നത്. മറിച്ച്, ഞങ്ങളുടെ പള്ളിയില്‍ എപ്പോഴും നിസ്‌കരിക്കാന്‍ ആളുണ്ടാകണമെന്ന വാശികൊണ്ടാണ്.' ഇത് ഏതെങ്കിലും ഒരാളുടെ തുറന്നുപറച്ചില്‍ മാത്രമല്ല. കേരളത്തില്‍ സമാന്തര പള്ളികള്‍ വളര്‍ത്താന്‍ പാട് പെടുന്ന ഓരോരുത്തരുടെയും ഉള്ളകം തുറന്നുസമ്മതിക്കുന്ന വസ്തുതയാണിത്. പള്ളികള്‍ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കാനുള്ള ഇടങ്ങളാണ്. അതിനാല്‍, പള്ളിയില്‍ പോകുന്നതും അതിനുതന്നെയായിരിക്കണം. ഞങ്ങളുടെ പള്ളിയില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് പൊതുജനം വിചാരിക്കണമെന്ന ആഗ്രഹത്തോടെ ദൂരെദേശങ്ങളില്‍നിന്നും വാഹനങ്ങളില്‍  പള്ളിയില്‍ വരുന്നതിനു പിന്നിലെ 'പടച്ചോന്‍ പേടി' ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവിടെ സത്യത്തില്‍ പ്രവര്‍ത്തിക്കുന്നത് പടച്ചോന്‍ പേടിയോ അതോ പടപ്പുപേടിയോ എന്നത് ചിന്തിക്കാന്‍ സമയമതിക്രമിച്ചിരിക്കുന്നു.
പള്ളികളളുടെ ധാരാളിത്തവും അന്ത്യനാളും
    അന്ത്യനാളടുക്കുമ്പോള്‍ നാട്ടില്‍ പള്ളികള്‍ വര്‍ദ്ധിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ പള്ളികള്‍ എങ്ങനെയായിരിക്കുമെന്നും പ്രവാചകന്‍ പറന്നുതന്നു: ഹുദായില്‍നിന്നും മുക്തമായിരിക്കുമത്. ഇസ്‌ലാമിലെ പള്ളികളുടെ അര്‍ത്ഥവും ലക്ഷ്യവുമായിരിക്കില്ല അതിന്റെ നിര്‍മാണത്തിനു പിന്നിലെന്നു ചുരുക്കം. മിനാരങ്ങളുള്ള കേവലം കോണ്‍ക്രീറ്റ് കാടുകള്‍ മാത്രമായിരിക്കും അത്. കേരളത്തില്‍ ഈയൊരു സംസ്‌കാരത്തിന് നാന്ദി കുറിച്ചത് ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന വിഭാഗമാണെന്നതില്‍ ഇവിടത്തെ ഒരു കുഞ്ഞിനുപോലും സംശയമുണ്ടായിരിക്കയില്ല. അര്‍ത്ഥവും ലക്ഷ്യവും മാറുമ്പോള്‍ പള്ളികള്‍ ആത്മാവില്ലാത്ത കെട്ടിടരൂപങ്ങളായി മാറുന്നുവെന്ന വസ്തുത നമ്മളാരും ചിന്തിക്കാതെ പോകുന്നു. ലോകമാന്ന്യത്തിനും ശക്തിപ്രകടനത്തിനും നിസ്‌കാരങ്ങളും പള്ളി നിര്‍മാണങ്ങളും ശക്തമായി നടക്കുന്ന ഇക്കാലത്ത് നമ്മള്‍ അഭിമാനത്തിന്റെ വ്യാജ ലേബലില്‍ അവസാന ദിനത്തിലേക്ക് നടന്നടുക്കുകയാണ്; പള്ളി പണിതുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ. എന്നാല്‍, അനൈക്യത്തിന്റെ പള്ളി പണിയുകവഴി ഒരു സമുദായത്തിന്റെ പാരമ്പര്യ ശക്തിയെയാണ് നാം വെല്ലുവിളിച്ചതെന്ന വസ്തുത നാം അറിയാതെ പോയി.
പള്ളി മ്യൂസിയവും മസ്ജിദുല്‍ ആസാറും
    പോയി പോയി കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത് ദുരന്തത്തിന്റെ ഏറ്റവും മൂര്‍ദ്ധന്യതയിലാണ്. നാട്ടിലാകെ കുട്ടിസ്രാങ്കുകള്‍ അനൈക്യത്തിന്റെ കൊച്ചുപള്ളികള്‍ക്ക് തറക്കല്ലിടുമ്പോള്‍ കേന്ദ്രത്തില്‍ വമ്പന്‍ സ്രാവ്തന്നെ പള്ളിയുടെ പുതിയൊരു രൂപഭേദത്തിന് തറക്കല്ലിട്ടിരിക്കുന്നു: മസ്ജിദുല്‍ ആസാര്‍ അഥവാ മ്യൂസിയം പള്ളി. കേരളമുസ്‌ലിംകള്‍ക്കല്ല ലോകമുസ്‌ലിംകള്‍ക്കുതന്നെ ആദ്യത്തെ കേട്ടുകേള്‍വിയായിരിക്കും ഇത്. ചരിത്രത്തില്‍ പള്ളിയെ ആദ്യമായി മ്യൂസിയമാക്കി മാറ്റിയത് തുര്‍ക്കിയിലെ ഇസ്‌ലാമിക സംസ്‌കാരത്തെ തച്ചുടച്ച കമാല്‍ അതാതുര്‍ക്കാണ്. ഒരുപക്ഷെ, അതില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കേരളത്തിലെ പള്ളിസംസ്‌കാരത്തെയും മഹല്ലത്ത് സംവിധാനത്തെയും തച്ചുടക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്ന കാന്തപുരമായിരിക്കാം. ഏതായാലും പുലിവാല് പിടിച്ച മുടിപ്പള്ളിയില്‍നിന്നും ചാപ്പിള്ളയായിത്തന്നെ മ്യൂസിയം പള്ളിയിലെത്തുമ്പോള്‍ കേരളമുസ്‌ലിംകള്‍ അനുഭവിച്ച വേദനക്കും കണ്ണീരിനും കയ്യും കണക്കുമില്ല. ഐക്യത്തിന്റെ പള്ളികള്‍ അനൈക്യത്തിന്റെ വിത്ത് പാകുന്ന ഏറ്റവും പ്രകടമായ കാഴ്ചയാണ്  ഇതിലൂടെ ലോകം കണ്ടത്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ലാഭങ്ങള്‍ കൊയ്യാനും വേണ്ടി മാത്രം  ഒരു സമുദായത്തെ ഒറ്റു കൊടുക്കുകയായിരുന്നു അവര്‍. ഒരു പള്ളിയുടെ പേരില്‍ ഇത്രമാത്രം ശബ്ദകോലാഹലങ്ങള്‍ ഉയരുന്നത് കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായിരിക്കും. നൂറുതവണ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ മീശകുരുത്ത ചെറുപ്പക്കാര്‍ ധൈര്യം കാണിച്ചിട്ടും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഭാവത്തില്‍ കടിച്ചുപോയതില്‍ അള്ളിപ്പിടിച്ചിരിക്കയാണീ കേശമാധവന്‍.
    കാര്യം എന്തായാലും ഒരു സമുദായത്തെ നശിപ്പിക്കാന്‍ പള്ളികളെതന്നെ ഉപയോഗിക്കുന്നതിലെ യുക്തി ഇനിയും മനസ്സിലാകുന്നില്ല. ജനവാസമുള്ളിടത്തും ഇല്ലാത്തിടത്തും പള്ളികള്‍ പണിത് പള്ളിസംസ്‌കാരത്തിന്റെ പുതിയ കപട മാനങ്ങള്‍ തീര്‍ത്തിരിക്കുകയാണ് ഇന്നീ പ്രഭൃതി വര്‍ഗം. ദുര്‍വാശിയും ദുരഭിമാനവും ലോകമാന്ന്യവും മാത്രം മുഖമുദ്രയാക്കി, കപട വേഷവും മുഖമൂടിയും ധരിച്ച് ഒരു സമുദായത്തെ ഉറക്കിക്കിടത്താന്‍ കഴിയുമെന്ന പകല്‍കിനാവിലാണ് അവരിന്ന്. വന്നുപെട്ട ദുര്‍ഗതിയുടെ കൈപ്പുനീര് കുടിച്ച്, അന്ധമായ വീരാരാധനയില്‍നിന്നും മാറി, ഒരു നിമിഷമെങ്കിലും സ്വതന്ത്രമായി ചിന്തിക്കാന്‍ സമയം കണ്ടെത്തി, അല്ലാഹുവിനെ പേടിയുള്ള നല്ലൊരു നാളെയെക്കുറിച്ച് ആലോചിക്കുകയാണെങ്കില്‍ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ഒരു നല്ല പുലരിയുടെ തുടക്കമായിരിക്കും അതെന്ന് ഇനിയെങ്കിലും അവര്‍ ചിന്തിച്ചാല്‍ നല്ലതായിരുന്നു.    ഇവിടെയും മന:സാക്ഷിയുള്ള കേരളമുസ്‌ലിംജനത അറിയാതെ ചോദിച്ചുപോകുന്നു  പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കേണ്ടിയിരുന്നോ എന്ന്.



2 comments:

  1. അപ്പോൾ ഖ്യാമത്തും നാൾ ആയോ?

    പള്ളികൾ പണിയാൻ ലക്ഷങ്ങൾ നൽകാൻ ആളൂണ്ട്. പാവപ്പെട്ട മുസ്ലിങ്ങളുടെ പട്ടിണിമാറ്റാൻ, അവർക്ക് കിടപ്പാടം വച്ചു നൽകാൻ അത്രകണ്ട് ആരുമില്ല. മരിച്ചു ചെല്ലുമ്പോൾ അള്ളാഹു ചോദിക്കട്ടെ. അല്ലാതെന്ത് പറയാൻ!

    ReplyDelete
  2. അല്ലാതെന്തു പറയാന്...........
    പണ്ടൊക്കെ പ്രശ്നം തീര്ക്കാന് പള്ളിയുണ്ടാക്കിയിരുന്നു....
    ഇന്ന് പ്രശ്നമുണ്ടാക്കാന് പള്ളിയുണ്ടാക്കുന്നു.......
    പണ്ട് ആളുകളെ ഒരുമിച്ചുകൂട്ടാന് പള്ളിയുണ്ടാക്കുന്നു....
    ഇന്ന് ആളുകളെ വിഭജിക്കാന് പള്ളിയുണ്ടാക്കുന്നു.......
    ഇങ്ങനെയുള്ള ഈ പള്ളി സംസ്കാരം എന്താണ് വിളിച്ചു പറയുന്നത്

    ReplyDelete