Monday, October 17, 2016

മമ്പുറം തങ്ങള്‍ എന്ന സ്വൂഫി

 

കേരളം കണ്ട ജ്ഞാനികളില്‍ അഗ്രഗണ്യരായിരുന്നു സയ്യിദ് അലവി തങ്ങള്‍. കേരളത്തിന്റെ ത്രികാലങ്ങളില്‍ മുഖ്യമായ കൊളോണിയല്‍ ഘട്ടത്തെയാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നത്. പ്രീ കൊളോണിയല്‍ ഘട്ടം മഖ്ദൂമീ നവോത്ഥാനത്തിന്റെ ശോഭന കാലമാണ്. പോസ്റ്റ് കൊളോണിയല്‍ മതവിദ്യാഭ്യാസത്തിന്റെ ആധുനിക രൂപങ്ങളുടെയും. ഇവക്കിടയിലെ അനിവാര്യവും നിര്‍ണ്ണായകവുമായ ഘട്ടമായിരുന്നു  സയ്യിദ് അലവി തങ്ങളുടെത്. അത്‌കൊണ്ടുതന്നെ വറസത്തുല്‍ അമ്പിയാഇന്റെ മഹാ ദൗത്യം കുറിക്കാനായിരുന്നു ആ നിയോഗം.
ഫിഖ്ഹ് ജീവിതത്തിന്റെ അവിഭാജ്യ ഘടകവും തസ്വവ്വുഫ് അതിന്റെ സൗന്ദര്യവുമാണെന്ന് സയ്യിദ് അലവി തങ്ങള്‍ വരച്ചുകാണിച്ചു. പാണ്ഡിത്യത്തിന്റെ യമാനിയന്‍ സ്പര്‍ശമാണ് തങ്ങള്‍ ഇവിടെ കാഴ്ചവെച്ചത്. 
സര്‍വ്വ വിജ്ഞാനീയങ്ങളിലുമുള്ള അഗാധ പാണ്ഡിത്യം തങ്ങളെ വ്യതിരിക്തനാക്കി. ജീവിതത്തിലൂടെ പൊതുജനത്തിന്റെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുന്ന ശൈലിയാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. അത്‌കൊണ്ടുതന്നെ, പാണ്ഡിത്യത്തിന്റെ ചിഹ്നങ്ങളായ യുക്തിദീക്ഷ, ആഴത്തിലുള്ള അറിവ്, സൂക്ഷ്മത, ഭൗതിക പരിത്യാഗം, ദീര്‍ഘ വീക്ഷണം തുടങ്ങിയവ അവിടെ നിഴലിച്ചിരുന്നു. ഗ്രന്ഥക്കെട്ടുകള്‍ക്കുപകരം അര്‍ശും കുര്‍സിയ്യുമായിരുന്നു അവരുടെ ജ്ഞാന സ്രോതസ്സ്. അന്ന് അവരെക്കാള്‍ മികച്ച ഒരു പണ്ഡിതനുണ്ടായിരുന്നില്ല എന്നതാണ് സത്യം.
തന്റെ ക്രമബദ്ധമായ ആദ്ധ്യാത്മിക ജീവിതത്തിലൂടെയാണ് സയ്യിദ് അലവി തങ്ങള്‍ ശ്രദ്ധേയനാകുന്നത്. ദിവ്യജ്ഞാനത്തിന്റെ അഗാധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം ദൈവിക ലോകത്ത് ഉയര്‍ന്ന സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവരുടെ നിഷ്ഠാനിര്‍ഭരമായ ജീവിതക്രമവും അതില്‍ അവര്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളും ഇതിന്റെ നറുസാക്ഷ്യങ്ങളാണ്.
സയ്യിദ് കുടുംബത്തിലെ ഒരംഗമായിരുന്നു സയ്യിദ് അലവി തങ്ങള്‍. മൗലദ്ദവീല എന്നാണ് തങ്ങളുടെ ഖബീലയുടെ പേര്. ഇത് ബാഅലവീ കുടുംബത്തിന് കീഴില്‍ വരുന്നതാണ്. കേരളത്തിലെത്തിയ പ്രവാചക കുടുംബങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അറിയപ്പെട്ട ചരിത്രമനുസരിച്ച് ഈ ഖബീലയില്‍നിന്നും ആദ്യമായി കേരളത്തില്‍ കാല്‍കുത്തിയതും സയ്യിദ് അലവി തങ്ങള്‍ ആയിരുന്നു. ഹിജ്‌റ:1183 ലായിരുന്നു ഇത്.
മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം മകന്‍ അലവി മകന്‍ അലി മകന്‍ സയ്യിദ് മുഹമ്മദ് എന്നവരിലേക്ക് ചേര്‍ത്തിയാണ് ഈ ഖബീല മൗലദ്ദവീല എന്നറിയപ്പെട്ടത്. ഹിജ്‌റ: 705 ല്‍ ആയിരുന്നു സയ്യിദ് മുഹമ്മദ് മൗലദ്ദവീലയുടെ ജനനം. യമനില്‍ ഹളര്‍മൗത്തിന് കിഴക്കുള്ള ബബ്ജര്‍ എന്ന ഭാഗത്ത് അദ്ദേഹം താമസിച്ചിരുന്നതിനാലാണ് ഈ പേര് അദ്ദേഹത്തിന് വന്നുകിട്ടിയത്. മൗലദ്ദവീല എന്ന നാമനിഷ്പത്തിക്കു പിന്നില്‍ ധാരാളം അഭിപ്രായങ്ങളുണ്ട്. അതില്‍ ഒന്ന് ഇങ്ങനെയാണ്: യമനില്‍ സയ്യിദ് മുഹമ്മദിന്റെ കുടുംബം കാലങ്ങളായി താമസിച്ചുവന്നിരുന്ന പ്രദേശമാണ് ബബ്ജര്‍. അതിനടുത്ത് യബ്ഹര്‍ എന്ന പേരില്‍ മറ്റൊരു പ്രദേശമുണ്ടായിരുന്നു. ദവീല എന്ന പദത്തിന് മുന്തിയത്, മുന്നിലുള്ളത്, ആദ്യമുള്ളത് തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഹളര്‍മൗത്തുകാര്‍ നല്‍കിയിരുന്നത്. കാലാന്തരത്തില്‍ സയ്യിദ് മുഹമ്മദിന്റെ നാടിന് യബ്ഹറുദ്ദവീല എന്ന പേര് വന്നു. യബ്ഹറുദ്ദവീല എന്ന നാടിന്റെ മേധാവി എന്ന അര്‍ത്ഥത്തില്‍ സയ്യിദ് മുഹമ്മദ്, മൗലദ്ദവീല എന്നും വിളിക്കപ്പെട്ടു. പണ്ഢിതനും ജ്ഞാനിയും സൂഫിയുമായിരുന്ന ഇദ്ദേഹത്തിലേക്ക് ചേര്‍ത്തിയാണ് മൗലദ്ദവീല എന്ന ഖബീല പ്രസിദ്ധി നേടിയത്.1 ഹിജ്‌റ: 765 ല്‍ മരണപ്പെട്ട അദ്ദേഹം തരീമിലെ സമ്പല്‍ മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 
സദാ ദൈവസ്മരണയിലും ആരാധനകളിലുമായി സമയം വിനിയോഗിച്ചിരുന്നു സയ്യിദ് അലവി തങ്ങള്‍. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ദീര്‍ഘനേര ഖുര്‍ആന്‍ പാരായണം, അധികരിച്ച സുന്നത്ത് നോമ്പുകള്‍, സുന്നത്ത് നമസ്‌കാരങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സതുപദേശങ്ങള്‍, ദൈവസ്മരണ തുടങ്ങിയ കാര്യങ്ങളും അദ്ദേഹം മുറപോലെ നടത്തിപ്പോന്നു. മാനുഷിക ധര്‍മ്മങ്ങളെക്കുറിച്ചും പാരത്രിക അവസ്ഥകളെക്കുറിച്ചും ബോധവാനായിരുന്നു തങ്ങളവര്‍കള്‍. ഒരിക്കല്‍, അദ്ദേഹം തന്റെ അനുചരന്‍മാരുമൊത്ത് കടലുണ്ടിപ്പുഴയില്‍ അംഗശുദ്ധി വരുത്തിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന്, വള്ളങ്ങള്‍ കരക്ക് ബന്ധിച്ച്, പുറത്തിറങ്ങി ഭ്ക്ഷണം പാകംചെയ്യുന്ന ചില യാത്രക്കാര്‍ സയ്യിദ് അലവി തങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടു. തല്‍ക്ഷണം അദ്ദേഹം അനുയായികളോടായി പറഞ്ഞു: ഇതാണ് ഭൗതിക ലോകത്ത് മനുഷ്യ ജീവിതത്തിന്റെ ഉപമ. ഇവര്‍ എവിടെനിന്നോ യാത്രചെയ്തുവന്നവരാണ്. ഇനിയും ദൂരങ്ങളിലേക്ക് ചരക്കുകളുമായി യാത്രചെയ്യാനിരിക്കുന്നവരുമാണ്. അതിനിടയില്‍ ഭാവിയിലേക്ക് പാഥേയം സ്വീകരിക്കേണ്ട സമയമാണിത്.2 പ്രായോഗിക ഉപമയിലൂടെയുള്ള സന്ദേശ കൈമാറ്റം അനുയായികള്‍ക്ക് ശരിക്കും ബോദ്ധ്യപ്പെട്ടു. ജീവിതത്തിലൂടെയും അനുഭവങ്ങളിലൂടെയും ജനങ്ങളെ ആത്മീയതയിലേക്ക് ക്ഷണിക്കുരയെന്ന പരമ്പരാഗത ശൈലിയാണ് സയ്യിദ് അലവി തങ്ങള്‍ പിന്തുടര്‍ന്നിരുന്നത്.
ഖാദിരിയ്യാ ഥരീഖത്തിന്റെ ശൈഖായിരുന്നു സയ്യിദ് അലവി തങ്ങള്‍.3 ശബ്ദകോലാഹലങ്ങളുണ്ടാക്കി ഇത് പ്രകടനാത്മകതയിലൊതുക്കാന്‍ അദ്ദേഹം തുനിഞ്ഞിരുന്നില്ല. അതേസമയം തങ്ങള്‍ക്ക് അനവധി മുരീദുമാരും ശിഷ്യഗണങ്ങളുമുണ്ടായിരുന്നു. ബൈത്താന്‍ മുസ് ലിയാര്‍, അവുക്കോയ മുസ് ലിയാര്‍, ഖുസയ്യ് ഹാജി, മകന്‍ ഫസല്‍ പുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ അവരില്‍നിന്നും ബൈഅത്ത് സ്വീകരിച്ച പ്രധാനികളാണ്. ഹിജ്‌റ:  1200 കളില്‍ ജീവിച്ച മമ്പാട് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ തങ്ങളും മമ്പുറത്തു വന്ന് ഖാദിരിയ്യാ ഥരീഖത്ത് സ്വീകരിച്ചതായി  ചരിത്രത്തതിലുണ്ട്.4 ഇതുപോലെ അന്ന് ജീവിച്ചിരുന്ന ആത്മീയബോധമുള്ള മുസ്‌ലിംഗളില്‍ ഭൂരിഭാഗവും സയ്യിദ് അലവി തങ്ങളുടെ ആത്മീയ ശിക്ഷണത്തില്‍ കഴിയുന്ന വരായിരുന്നു.
അന്നത്തെ പ്രഗല്‍ഭ പണ്ഢിതനും ആത്മീയാചാര്യനുമായ വെളിയങ്കോട് ഉമര്‍ ഖാസിപോലും സയ്യിദ് അലവിതങ്ങളുടെ ആത്മീയ നിയന്ത്രണത്തിലാണ് ജീവിച്ചിരുന്നത്. കാരണം, തങ്ങളവര്‍കളുടെ ജ്ഞാനത്തിന്റെ ആഴം അവര്‍ നേരത്തെത്തന്നെ അറിഞ്ഞിരുന്നു. സയ്യിദ് അലവി തങ്ങള്‍ മലബാറിലെത്തിയ ആദ്യ കാലങ്ങളിലായിരുന്നു ഇത്. നാട്ടിലൊരു പുതിയ പണ്ഡിതന്‍ വന്നപ്പോള്‍ അവരെ മനസ്സിലാക്കാന്‍ തന്നെ ഉമര്‍ ഖാസി തീരുമാനിച്ചു. അങ്ങനെ തങ്ങളെ നേരില്‍കണ്ട് പല ചോദ്യങ്ങളും ചോദിച്ചു. അതിനൊരു പരീത്ക്ഷണത്തിന്റെ ചുയയുണ്ടായിരുന്നു. അല്‍ഭുതമെന്ന് പറയട്ടെ, പെട്ടെന്ന് ഉമര്‍ ഖാസിയുടെ എല്ലാ അറിവും മറന്നുപോയി. അല്‍പനേരം ഒന്നും അറിയാത്തവനെപ്പോലെ അദ്ദേഹം ആയിമാറി. ഇതിനു ശേഷം ഉമര്‍ ഖാസി സയ്യിദ് അലവി തങ്ങളെ ആദരവോടെ മാത്രമേ സമീപ്പിച്ചിരുന്നുള്ളൂ. അവരുടെ ആത്മീയ സരണിയില്‍ അംഗമാവുകയും ചെയ്തു.5 സയ്യിദ് അലവി തങ്ങളുടെ വ്യക്തിപ്രഭാവവും ആത്മീയ നിലവാരവും അത്രമേല്‍ മഹത്തരമായിരുന്നു.
1800 ന്റെ ആദ്യ ദശകങ്ങളില്‍ അധിനിവേശ വിരുദ്ധസമരവുമായി മുന്നോട്ടുപോയിരുന്ന പല യോദ്ധാക്കള്‍ക്കും സയ്യിദ് അലവി തങ്ങളുമായി ഥരീഖത്ത് ബന്ധമുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. ചിലര്‍ സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്‍മാരുമായാണ് ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നത്. ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തന്‍ കുരിക്കള്‍, ഐദ്രോസ്‌കുട്ടി, പുലത്ത് ചേക്കുമൂപ്പന്‍ തുടങ്ങിയവരെല്ലാം സയ്യിദ് അലവി തങ്ങളുടെ ശിഷ്യന്മാരായിരുന്നു. സയ്യിദ് അലവിതങ്ങള്‍, ഉമര്‍ ഖാസി, സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി തുടങ്ങിയവരായിരുന്നു ഇവരുടെ ആത്മീയ ഗുരുക്കള്‍. നസാറാക്കന്മാര്‍ക്കെതിരെയാണ് ഇവരുടെ പോരാട്ടമെന്ന് സയ്യിദ് അലവിതങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അത്‌കൊണ്ടുതന്നെ ഇവരുടെ മരണം സയ്യിദ് അലവി തങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തിയിരുന്നു.6
പ്രപഞ്ച പ്രതിഭാസങ്ങളിലെ ദൈവിക ചൈതന്യമുള്‍ക്കൊണ്ട്-ആരാധന#ോയിലും ധ്യാനത്തിലും മുഴുകി ജീവിതം ക്രമപ്പെടുത്തിയപ്പോള്‍ സയ്യിദ് അലവി തങ്ങള്‍ ദിവ്യലോകോത്തെ പ്രഭചൊരിയുന്ന താരകമായി മാറി. അല്ലാഹുവിന്റെ പ്രത്യേക പരിഗണനകള്‍ ലഭിച്ചു. കരങ്ങള്‍ക്കും കാലുകള്‍ക്കും കാഴ്ചക്കും കേള്‍വിക്കും അഭാരമായ അദൃശ്യ ശക്തി കൈവന്നു.
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതിനാലാണ് ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്. 
ആദ്ധ്യാത്മിക ജീവിതത്തിന്റെ സര്‍വ്വ രഹസ്യങ്ങളും ആവാഹിച്ച ജ്ഞാനിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. ഒരേ സമയം അനവധി സവിശേഷ ഗുണങ്ങള്‍ അദ്ദേഹത്തില്‍ ഒത്തിണങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്റെ ഭാഷയില്‍ അവരെ ഒരു പ്രസ്ഥാനമെന്ന് വിളിക്കാവുന്നതാണ്. ആദ്ധ്യാത്മികതയിലൂന്നിയ ഈ ബഹുമുഖത്വമാണ് അവരെ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്, ഇമാം ഗസാലി, ശൈഖ് ജീലാനി, അബുല്‍ ഹസനില്‍ അശ്അരി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയവരടങ്ങിയ പ്രതിഭകളുടെ ചങ്ങലയിലെ ഒരു കണ്ണിയാക്കിമാറ്റിയത്. 
തസ്വവ്വുഫില്‍ അഗാധ കഴിവുള്ള പണ്ഡിതന്‍ എന്നപോലെത്തന്നെ, വസ്തുനിഷ്ഠ ജ്ഞാനമുള്ള കര്‍മ്മശാസ്ത്രജ്ഞാനികൂടിയായിരുന്നു സയ്യിദ് അലവി തങ്ങള്‍. തന്റെ കാലത്തെ കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി നിര്‍ണ്ണയിച്ചിരുന്നത് അദ്ദേഹമാണ്. ആദ്ധ്യാത്മിക രംഗത്തെന്നപോലെ സാമൂഹിക രംഗത്തും പരിഹാരം തേടി നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ അവിടെ ഒഴുകിയെത്തിയിരുന്നു. ആദ്ധ്യാത്മിക സന്ദേശങ്ങളുടെ ജീവിത സാക്ഷാല്‍ക്കാരമായിരുന്നു ഈ സാന്നിദ്ധ്യം. ധാര്‍മികാധപ്പതനവും ധര്‍മച്യുതിയും കൊടുകുത്തിവാണ കാലത്ത് സൂഫീജീവിതത്തിന്റെ ജനകീയവല്‍കരണമായിരുന്നു തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലി. അത്‌കൊണ്ടുതന്നെ മുര്‍ശിദും മുറബ്ബിയുമായിരുന്ന സയ്യിദ് അലവി തങ്ങള്‍ ഗുപ്ത ജീവിതം നയിക്കാന്‍ ആഗ്രഹിച്ചില്ല. നിശാപ്രാര്‍ത്ഥന മമ്പുറത്തെ സ്വന്തം വീടിനടുത്തുള്ള പള്ളിയില്‍വെച്ചും പ്രഭാതനമസ്‌കാരം മസ്ജിദുല്‍ ഹറമില്‍വെച്ചും സാധാരണ നിര്‍വ്വഹിച്ചിരുന്ന തങ്ങള്‍ എന്നും സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. 
സയ്യിദ് അലവി തങ്ങള്‍ തന്റെ ജീവിതത്തിലെന്ന പോലെ, മരണാനന്തരവും  തന്റെ സാമൂഹിക സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ശരീരത്തിന്റെ മാത്രമല്ല, ആത്മാവിന്റെയും പ്രശ്‌നങ്ങള്‍  അവര്‍ സുഖപ്പെടുത്തുന്നു. ഇതിന്റെ അനുഭവസ്ഥര്‍ അനുവധിയാണ്. ഇന്നും മമ്പുറത്തേക്കു ആളുകള്‍ ഒഴുകിയെത്തുന്നത് അതിനാലാണ്.
മാനവ ചരിത്രത്തിലെ മഹാരഥന്മാര്‍ അമരരും സ്മര്യജനങ്ങളുമായി മാറുന്നത് പല കാരണങ്ങളാലണ്. ചിലര്‍ രചനകളിലൂടെ  ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു. ഇമാം സുയൂഥിയും ഇമാം റാസിയം ഉദാഹരണമാണ്. ചിലര്‍ പ്രവര്‍ത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയും അമരത്വം നേടുന്നു. സലാഹുദ്ദീന്‍ അയ്യൂബി ഉദാഹരണമാണ്. എന്നാല്‍ ചരിത്രത്തില്‍ മറ്റുചില ആളുകളുണ്ട്. കാലങ്ങളെത്ര കഴിഞ്ഞാലും ജന മനസ്സുകളില്‍ അവര്‍ സ്ഥിരപ്രതിഷ്ഠനേടിയവരായിരിക്കും. ജീവിതത്തിലെന്നപോലെ മരണത്തിനു ശേഷവും അവര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നു. അത്തരക്കാരുടെ സേവനങ്ങള്‍ക്ക് ദേശത്തിന്റെ വിഭിന്നതയോ കാലത്തിന്റെ ഒഴുക്കോ ഭംഗമാവുന്നില്ല. കാലം കഴിഞ്ഞുപോകുംതോറും അവരുടെ ജനസമ്മതി വര്‍ദ്ധിച്ചുകൊണ്ടിരിക്കും. സയ്യിദ് അലവി തങ്ങള്‍ ഇത്തരക്കാരിലൊരാളായിരുന്നു. അവരിന്നും സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
അല്ലാഹുവിന്റെ ഔലിയാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൗതികതയുടെയും അതിഭൗതികതയുടെയും അതിര്‍വരമ്പുകള്‍ വെക്കുന്നത് യുക്തിയല്ല. മതമെന്നാല്‍ മറഞ്ഞ കാര്യങ്ങളിലുള്ള (ഗൈബിയ്) വിശ്വാസ്ത്തില്‍ അധിഷ്ഠിതമാണല്ലോ. അല്ലാഹു അവരുടെ കാര്യം ഏറ്റെടുക്കുന്നതോടെ സര്‍വ്വതും അവരുടെ മുമ്പില്‍ സരളമാകുന്നു എന്നുള്ളതാണ്. നമ്മെപ്പോലെ സംസാരിക്കുകയും ആഹരിക്കുകയും ചെയ്യുമെങ്കിലും ദൈവസാമീപ്യത്തിലൂടെ അവര്‍ ഉന്നതങ്ങള്‍ കീഴടക്കുന്നു. അല്ലാഹുവിന്റെ സഹായത്തോടെ അദൃശ്യങ്ങള്‍ പറയാനും പ്രവചനങ്ങള്‍ നടത്താനും അവര്‍ക്ക് കഴിയുന്നു. ഖുഥുബുസ്സമാനായിരുന്ന സയ്യിദ് അലവി തങ്ങള്‍ തന്റെ നിത്യജീവിതത്തിലൂടെ ഇതെല്ലാം കാണിച്ചുകൊടുത്തിട്ടുണ്ട്. നൂറുക്കണക്കിന് അഭൗതിക കാര്യങ്ങളാണ് തന്റെ ജീവിതകാലത്തുതന്നെ  സയ്യിദ് അലവി തങ്ങള്‍ ജനങ്ങളുമായി പങ്ക് വെച്ചത്.7 ഇവ തന്റെ സാമൂഹിക നവോത്ഥാനത്തിന്റെ സാക്ഷി പത്രങ്ങളാണ്.
ബൈത്താന്‍ മുസ്‌ലിയാര്‍, ഔക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സയ്യിദ് അലവി തങ്ങളുടെ ആത്മീയ സരണിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഖാദിരീ ഥരീഖത്തിന്റെ വാഹകരായിട്ടാണ് ഇവര്‍ ജീവിച്ചിരുന്നത്. ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി സാധിച്ചെടുത്ത സാമൂഹിക നവോത്ഥാനത്തിന്റെ ശൈലി സയ്യിദ് അലവി തങ്ങളുടെ പ്രവര്‍ത്തന രീതിയിലും പ്രകടമാണ്. മലബാറിന്റെ ഇളകി മറിഞ്ഞ സാമൂഹിക പശ്ചാത്തലത്തില്‍ ആത്മീയതയെ പരിഹാരമായി കൊണ്ടുവരാന്‍ തങ്ങള്‍ക്ക് സാധിച്ചു. സമൂഹത്തില്‍ അലക്ഷ്യമായി ജീവിക്കുന്നതും മൂല്യരഹിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും വിശ്വാസിയുടെ രീതിയല്ലെന്ന് ആ അദ്ധ്യാപനങ്ങള്‍ തുറന്നുകാട്ടി. മലബാറിന്റെ ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്റെ പിന്‍ബലത്തില്‍ സയ്യിദ് അലവി തങ്ങളുടെ പങ്ക് വിസ്മരിക്കാവതല്ല. ആത്മീയ സരണികളുടെ സ്രോതസ്സുകളുപയോഗിച്ച് സമൂഹത്തില്‍ എന്ത് മാറ്റവും സാധിച്ചെടുക്കാമെന്ന സിദ്ധാന്തം തങ്ങളിലൂടെ മലയാളം തിരിച്ചറിഞ്ഞു. ചത്തുപോയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മലബാറിന്റെ ആത്മീയ രംഗം സടകുടഞ്ഞെഴുന്നേല്‍ക്കുന്നത് ഇതോടെയാണ്. കൊട്ടിഘോഷിക്കപ്പെടുന്നതിലപ്പുറം മമ്പുറം എന്നും ആത്മീയതയുടെ സിരാകേന്ദ്രമായി മാറി എന്നതാണ് ചരിത്രം. ബാഅലവീ സാദാത്തീങ്ങളുടെ ചരിത്രദൗത്യം മലയാളക്കരയില്‍ സയ്യിദ് അലവി തങ്ങള്‍ മങ്ങലേല്‍ക്കാതെ നിര്‍വ്വഹിക്കുകയായിരുന്നു. വര്‍ത്തമാന കാല മലബാറിന്റെ ആത്മീയ സംവിധാനത്തിന് അടിത്തറ പാകിയത് സയ്യിദ് അലവി തങ്ങളാണെന്നത് വസ്തുതയാണ്.
താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഖുതുബായിരുന്നു സയ്യിദ് അലവി തങ്ങള്‍. അതിനാലാണ് ഖുതുബുസ്സമാന്‍ എന്ന പേരില്‍ വിശ്രുതനായത്. ഔലിയാക്കളുടെ സ്ഥാനശ്രേണിയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്ഥാനമാണിത്. അച്ചുതണ്ട് എന്നാണ് വാഗര്‍ത്ഥം. പ്രപഞ്ച സംവിധാനത്തിന്റെ അടിസ്ഥാന ഘടകവും ഭൗമ മണ്ഡലത്തിന്റെ കേന്ദ്ര ബിന്ദുവുമായി മാറുക എന്നതാണ് ആശയം. ഒരുകാലത്ത് ഒരു ഖുതുബ് മാത്രമേ ജീവച്ചിരിക്കുകയുള്ളൂ. തന്റെ യുഗത്തിലെ അല്ലാഹു അനുവദിച്ച മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചുപോരുക പ്രസ്തുത വ്യക്തിയായിരിക്കും. അല്ലാഹു സയ്യിദ് അലവി തങ്ങളെ ഇത്തരമൊരു സ്ഥാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് അഖ്താബ്, അബ്ദാല്‍, ഔതാദ് തുടങ്ങിയവര്‍ അധിവസിക്കുക. ഇത് ഒരു നാടിന് ലഭിക്കുകയെന്നത് വലിയ അനുഗ്രഹമായിട്ടാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സയ്യിദ് അലവി തങ്ങളുടെ കാലത്ത് മലയാളക്കരക്ക് ഇതിനുള്ള ഭാഗ്യം സിദ്ധിച്ചു.8)
സൂഫികളുടെ ലോകത്തെക്കുറിച്ചും അവര്‍ക്കിടയിടയിലെ പദവികളെക്കുറിച്ചും ബോധമുണ്ടാവുമ്പോഴാണ് ഖുഥുബ് എന്ന സ്ഥാനത്തിന്റെ ഗാംഭീര്യം മനസ്സിലാവുക.
ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''ഭൂമിലോകത്ത് അല്ലാഹുവിന്റെ മുന്നൂറ്  വിശിഷ്ട വ്യക്തികളുണ്ട്. അവരുടെ ഹൃദയം ആദം നബിയുടെ  ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ നാല്‍പ്പത് ആളുകളുണ്ട്. അവരുടെ ഹൃദയം മൂസാനബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഏഴ് വ്യക്തികളുണ്ട്. അവരുടെ ഹൃദയം ഇബ്‌റാഹീം നബിയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ അഞ്ച് ആളുകളുണ്ട്. അവരുടെ ഹൃദയം ജിബ്‌രീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ മൂന്നു ആളുകളുണ്ട്. അവരുടെ ഹൃദയം മീക്കാഈലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേറെ ഒരാളുണ്ട്. അവരുടെ ഹൃദയം ഇസ്‌റാഫീലിന്റെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരാള്‍ മരിച്ചാല്‍ തല്‍സ്ഥാനത്തേക്ക് അല്ലാഹു മൂന്നില്‍നിന്ന് ഒരാളെ നോമിനേറ്റ് ചെയ്യുന്നതാണ്. തല്‍സ്ഥാനത്തേക്ക് അഞ്ചില്‍നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്. അങ്ങനെ അവസാനം വരെ പോകുന്നതാണ്. ഒടുവില്‍ ഒരാളെ പൊതുജനങ്ങളില്‍നിന്നും എഴുപതിലേക്ക് തെരഞ്ഞെടുക്കുന്നതാണ്. ഇവര്‍ കാരണമാണ് അല്ലാഹു ഈ സമുദായത്തെത്തൊട്ട് വിപത്തുകള്‍ തടഞ്ഞുനിര്‍ത്തുന്നത്.''9)
അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്കിടയില്‍ അവനുമായുള്ള അടുപ്പത്തിന്റെ തോതനുസരിച്ച് വ്യത്യസ്ത സ്ഥാനങ്ങളുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, ഈ പണ്ഡിത വര്യന്മാരാണ് ഭൗതിക പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളാണ് ഓരോന്നിനും പിന്നില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഔലിയാഅ് (300 പേര്‍), നൂജബാഅ് (70 പേര്‍), ഔതാദ് (40 പേര്‍), നുഖബാഅ് (10 പേര്‍), ഉറഫാഅ് (7 പേര്‍), മുഖ്താറൂന്‍ (3 പേര്‍), ഖുഥുബ് (ഒരാള്‍) എന്നിങ്ങനെയാണ് ഈ ശ്രേണി.10) ഇവരെയാണ് അല്ലാഹു പ്രപഞ്ചത്തിന്റെ നിയന്ത്രണം ഏല്‍പ്പിച്ചിരിക്കുന്നത്. ഈ നാമങ്ങള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ, ഇവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകം ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. ഔലിയാഇന്റെ ലോകത്തെ ഏറ്റവും ഉന്നതരാണ് ഖുഥുബ്. അതിനാല്‍ അവര്‍ അല്ലാഹുവിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നു. മാത്രമല്ല, ഭൗതിക പ്രപഞ്ചത്തിന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് വലിയൊരു പങ്കുമുണ്ട്.
ഖുഥുബ് എന്നാല്‍ അച്ചുതണ്ട്, നെടുംതൂണ്‍ എന്നൊക്കെയാണ് അര്‍ത്ഥം. അല്ലാഹുവിന് താഴെ പ്രവാചകന്മാരുടെ സ്ഥാനത്ത് നിലകൊള്ളുന്ന സര്‍വ്വാധികാരിയായ നേതാവ് എന്നാണ് ഇത് കൊണ്ടുള്ള വിവക്ഷ. പ്രവാചക പരിസമാപ്തിക്കുശേഷം നബിമാരുടെ പദവിയില്‍നിന്നുകൊണ്ട് രഹസ്യമായി ആത്മീയ ഭരണവും പരസ്യമായി ഭൗതിക ഭരവും ഒന്നിച്ച് നിയന്ത്രിക്കുന്നു. അധികം ഖുഥുബുകളും പരസ്യമായ ഭൗതിക ഭരണം ഇല്ലാത്തവരും അതേസമയം എല്ലാം രഹസ്യമായി നിയന്ത്രിക്കുകയും ചെയ്യുന്നവരാണ്. ഥരീഖത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമാണിത്.11)
ഒരാള്‍ക്ക് ഖുഥുബിന്റെ സ്ഥാനം കരസ്ഥമാക്കാന്‍ ആത്മീയ ലോകത്ത് അനവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആത്മാവിനും പരമാത്മാവിനുമിടക്ക് ഇരുളിന്റെയും വെളിച്ചത്തിന്റെയും എഴുപതിനായിരം ആവരണങ്ങളുണ്ടെന്നാണ് പണ്ഡിതമതം. ഏഴുവീതം സംസ്‌കരണമാണ് ഇവിടെ ആവഷ്യം. അതിലൂടെ പതിനായിരം വീതം ആവരണങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുന്നു. അതോടെയാണ് ആത്മാവ് പരമാത്മാവിലെത്തുന്നത്. ആദ്ധ്യാത്മിക യാത്ര നടത്തുന്ന ഒരാള്‍ കടന്നുപോകേണ്ട വഴികള്‍ ഇവയാണ്: ആത്മാവ് (നഫ്‌സ്), യാത്ര (സൈര്‍), ജഗം (ആലം), അവസ്ഥ (ഹാല്‍), സ്ഥാനം (മഹല്ലത്ത്), പാത (ഥരീഖത്ത്), പ്രകാശം (നൂര്‍). ഇവയിലോരോന്നിലും ഏഴ് ഘട്ടങ്ങളുണ്ട്. സയ്യിദ് അലവി തങ്ങള്‍ ഇവയെല്ലാം കടന്നുപോയ വ്യക്തിയായിരുന്നു.12) 
സയ്യിദ് അലവി തങ്ങള്‍ അന്തരിച്ചപ്പോള്‍ ഉമര്‍ ഖാസി പാടിയ അനുശോചന കാവ്യത്തില്‍ അവരെ ഖുഥുബുസ്സമാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.13) അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. ജ്ഞാനികളും പണ്ഡിതരുമായി കടന്നുവന്ന അനവധിയാളുകള്‍ സയ്യിദ് അലവിതങ്ങളെ ഇതേ വിശേഷണംകൊണ്ടാണ്  സൂചിപ്പിക്കുന്നത്. മദീനയിലെ മുഫ്തിയായിരുന്ന ഉമറുല്‍ ബര്‍റ് അല്‍ മദനി രചിച്ച 'മൗലിദുന്‍ ഫീ മനാഖിബി സയ്യിദ് അലവി അല്‍ മന്‍ഫുറമി'യും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ രചിടച്ച 'അന്നഫ്ഹത്തുല്‍ ജലീല'യും തുടങ്ങി അനവധി ഗ്രന്ഥങ്ങളും സൂഫീവചനങ്ങളും ഇതിന് സാക്ഷ്യം വഹിക്കുന്നു.
ഖുഥുബുസ്സമാന്‍ എന്നാല്‍ ലോകത്തെ മൊത്തം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അല്ലാഹുവിന്റെ അനുവദിച്ചവരാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നിരിക്കെ മലബാറിന്റെ വരുതി വിട്ട് സയ്യിദ് അലവി തങ്ങളുടെ ആത്മീയ പ്രഭാവത്തിന്റെ തണല്‍ വ്യാപിച്ചിരുന്നോ എന്ന അന്വേഷണത്തിന് പ്രസക്തിയുണ്ട്.
മലയാളത്തിന്റെ മണ്ണിലിരുന്ന്‌കൊണ്ട് സയ്യിദ് അലവി തങ്ങള്‍ ഇവിടത്തെ മാത്രമല്ല, ലോകത്തെ മൊത്തം കാര്യങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ് വസ്തുത. അവരുടെ ആദ്ധ്യാത്മിക രംഗത്തെ സ്വാധീനം അന്യദേശങ്ങളില്‍ വരെ പ്രകടമായിരുന്നു. ഇത്തരമൊരു പദവിയിലെത്തിയ ആളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ തിരുനോട്ടവും കഴിവും അംഗീകാരവും നല്ലപോലെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. തന്റെ ഇഷ്ടദാസന്മാരുടെ കയ്യും കാലും കാദും കണ്ണും താനാകുമെന്ന് അവന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് അദൃശ്യമായ കഴിവുകള്‍ പരുമെന്നാണ് ഇതിന്റെ വിവക്ഷ. ഈ കഴിവ് ലഭിച്ച ഒരാള്‍ക്ക് ഇവിടെയിരുന്ന് സര്‍വ്വ ലോകങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാവുന്നതാണ്.
സയ്യിദ് അലവി തങ്ങളുടെ കറാമത്തുകളായി നാം എണ്ണുന്ന പല സംഭവങ്ങളും ഇതിനു ശക്തി പകരുന്നതാണ്. ആകാശം, ഭൂമി, ലൗഹ്, അര്‍ശ്, കുര്‍സിയ്യ് തുടങ്ങി അല്ലാഹുവിന്റെ അധികാര പരിധിയില്‍ പെട്ട വസ്തുക്കളെ ആ മഹത്വത്തോടെത്തന്നെ തങ്ങളവര്‍കള്‍ മനസ്സിലാക്കി. അല്ലാഹു നല്‍കിയ കഴിവിന്റെ അടിസ്ഥാനത്തില്‍ പല സംഭവങ്ങളും മുന്‍ക്കൂട്ടി പ്രവചിക്കാനും ദീര്‍ഘവീക്ഷണത്തോടെ പ്രസ്താവിക്കാനും തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ദൈവിക സാമീപ്യത്തിന്റെ ആഴം കാരണം ലൗഹില്‍ നോക്കി കാര്യങ്ങള്‍ വായിക്കാനുള്ള കഴിവ് വരെ തങ്ങള്‍ സ്വായത്തമാക്കി.14) തന്നെ സമീപിക്കുന്ന ആളുകളുടെ മനസ്സ് വായിക്കുക തങ്ങളുടെ ജീവിതത്തില്‍ സാധാരണയായിരുന്നു.15)  നാട്ടിലെ കള്ളന്മാരെയും കുറ്റവാളികളെയും അപകടകാരികളെയും  തങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തി. ചിലരുടെ ആവശ്യങ്ങളോട് അതിന്റെ വരുംവരായ്കകളറിഞ്ഞ് സാവധാനത്തില്‍ മാത്രമേ പ്രതികരിച്ചിരുന്നുള്ള.16) മമ്പുറത്തു ജീവിക്കുമ്പോള്‍ തന്നെ യമനിലെ തന്റെ കുടുംബക്കാരെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ആരും പറയാതെത്തന്നെ തങ്ങള്‍ അറിഞ്ഞിരുന്നു. ഒരിക്കല്‍ ഹളര്‍മൗത്തിലെ ഒരു വീടിന് തീ പിടിച്ചപ്പോള്‍ മമ്പുറത്തെ ഹൗളില്‍നിന്നും വെള്ളം തേവിയത് അത്‌കൊണ്ടാണ്.17) മറ്റൊരിക്കല്‍, തന്റെ പിതൃവ്യ പുത്രന്‍ ഹസന്‍  ബിന്‍ സഹലുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് സയ്യിദ് അലവി തങ്ങള്‍ ഇങ്ങനെ കയറി പറഞ്ഞു:സ യ്യിദ് അഹ്മദ് ജിഫ്‌രി വല്ലാത്തൊരു പണ്ഡിതനാണ്. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. കാലങ്ങള്‍ക്കു ശേഷം, ഹസന്‍ ബിന്‍ സഹലിനു കാര്യം പിടികിട്ടി. ആ നിമിഷത്തിലായിരുന്നു സയ്യിദ് അഹ്മദ് ജിഫ്‌രി മരണപ്പെട്ടിരുന്നത്.18) സയ്യിദ് അലവി തങ്ങളുടെ ബോധ മണ്ഡലം മലബാറിലെന്നതിലപ്പുറം ലോകം മുഴുക്കെ പാറിക്കളിക്കുകയായിരുന്നു എന്നതിന് ഇത് തെളിവാണ്.
തന്റെ ഇഷ്ട ദാസന്മാര്‍ക്ക് ഒരേസമയം ധാരാളം ശരീരങ്ങള്‍ (ജസദുകള്‍) നല്‍കുകയെന്നത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ബഹുമതിയാണ്. പ്രബോധന പാതയില്‍ വിനിയോഗിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണിത്. സയ്യിദ് അലവി തങ്ങള്‍ക്കും ഒന്നിലധികം ശരീരങ്ങളുണ്ടായിരുന്നു. ലോകമൊന്നടങ്കമുള്ള വ്യത്യസ്ത കാര്യങ്ങളും ഇടപാടുകളും കൈകാര്യം ചെയ്യാനുള്ളതു കൊണ്ടുതന്നെ ഇങ്ങനെയൊരു അവസ്ഥ ആവശ്യവുമാണ്. ഓരോ വെള്ളിയാഴ്ചയും സയ്യിദ് അലവി തങ്ങള്‍ മസ്ജിദുന്നബവിയില്‍നിന്നാണ് സ്വുബഹി നമസ്‌കരിച്ചിരുന്നത്. നിസ്‌കാരം കഴിഞ്ഞ  ഉടനെത്തന്നെ മമ്പുറത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.12)
സിലോണിലെ ആദം മലയില്‍ ഒരു മഹാന്‍ ജീവിച്ചിരുന്നു. ഒരിക്കല്‍ സയ്യിദ് അലവി തങ്ങള്‍ അദ്ദേഹത്തിന് ഒരു കത്ത് കൊടുത്തയച്ചു. ദൂതന്‍ കത്തുമായി  ആദം മലയിലെത്തിയപ്പോള്‍ സയ്യിദ് അലവി തങ്ങള്‍ അവിടെയുണ്ടായിരുന്നു. മഹാന്റെ മറുപടിയുമായി ദൂതന്‍ മമ്പുറത്തെത്തിയപ്പോള്‍ തങ്ങളവര്‍കള്‍ അവിടെയുമുണ്ട്. ഇത് കണ്ട ദൂതന്റെ അല്‍ഭുതം കണ്ട് തങ്ങള്‍ പറഞ്ഞു: 'ഞാന്‍ എല്ലായിടത്തുമുണ്ടാകും.'19) തങ്ങളുടെ ദൗത്യത്തിന്റെ  ഭൂമിക വിശാലമാണെന്നതിലേക്ക് ഇത് സൂചന നല്‍കുന്നു. 
സയ്യിദ് അലവി തങ്ങളുടെ വിശാല ബന്ധങ്ങളെയും പരദേശ പരിചയങ്ങളെയും കുറിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. അവയുടെ പ്രാധാന്യവും സ്ഥല ബന്ധങ്ങളും കാല പരിസരങ്ങളും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ആത്മീയ യാത്രകളുടെയും നിരീക്ഷണങ്ങളുടെയും വിപുലമായ സാധ്യതകളാണ് ഇവ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ മാത്രമല്ല, വിവിധ രാഷ്ട്രങ്ങളില്‍ വരെ തങ്ങളവര്‍കളുടെ സ്വാധീനം പ്രകടമായതായി ചരിത്രമുണ്ട്. ഇത് അറിയപ്പെട്ട ചരിത്രം. അറിയപ്പെടാത്ത ചരിത്രം വേറെയും.
1) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ് തങ്ങള്‍ കൊന്നാര്, പേജ്: 78
2) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, പേജ്: 40
3) മലബാറിലെ രത്‌നങ്ങള്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം, പേജ്: 28
4) കേരളത്തിലെ പ്രവാചക കുടുംബങ്ങള്‍ ഉല്‍ഭവം ചരിത്രം, മുജീബ് തങ്ങള്‍ കൊന്നാര്, പേജ്: 126
5)മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, പേജ്: 37
6) ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്‍, പേജ്: 26
7) തെളിച്ചം മാസിക ലക്കം 5, പുസ്തകം 9, പേജ്: 26
8) തെളിച്ചം മാസിക, ലക്കം 5, പുസ്തകം 9, പേജ്: 25
9) മിന്‍ഹത്തുല്‍ ഖവീ ബി മിദ്ഹത്തി സയ്യിദ് അലവി, സയ്യിദ് ഉമറുല്‍ ബര്‍റ്, പേജ്: 5
10) മിന്‍ഹത്തുല്‍ ഖവീ ബി മിദ്ഹത്തി സയ്യിദ് അലവി, സയ്യിദ് ഉമറുല്‍ ബര്‍റ്, പേജ്: 5- സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി,  പേജ്:94
11) ഇസ്‌ലാമിലെ ഥരീഖത്തും ഥരീഖത്തിലെ ഇസ്‌ലാമും, സ്വദ്‌റുദ്ദീന്‍ വാഴക്കാട്, പേജ്: 44
12)  സൂഫി മാര്‍ഗം, ഡോ. ഹുസൈന്‍ രണ്ടത്താണി,  പേജ്:91
13) മലയാളത്തിലെ മഹാരഥന്മാര്‍, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലി                 യാര്‍ 
14) മമ്പുറം മാല, മുഹമ്മദ് ഹാജി
15) മമ്പുറം മാല, മുഹമ്മദ് ഹാജി  
16) മമ്പുറം സയ്യിദ് അലവി തങ്ങള്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം
17) മമ്പുറം മാല, മുഹമ്മദ് ഹാജി- മമ്പുറം തങ്ങള്‍ ചരിത്രം, ഒ.എം. മുത്തുകോയത്തങ്ങള്‍
18) അന്നഫ്ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍
19)അന്നഫ്ഹത്തുന്‍ ജലീല ഫീ മനാഖിബി സയ്യിദ് അലവി അല്‍മൗലദ്ദവീല, പാങ്ങില്‍ അഹ്മദ് കുട്ടി   മുസ്‌ലിയാര്‍