Sunday, April 8, 2012

പള്ളികള്‍ പണിയാന്‍ മഹല്ലുകള്‍ പൊളിക്കരുതായിരുന്നു (രണ്ട്)

ഒരുമയുടെ പള്ളികള്‍ ഭിന്നിപ്പിന്റെ പ്രഭവ കേന്ദ്രങ്ങളാകുന്ന വിധം
    ഐക്യം പ്രചരിപ്പിച്ചിരുന്ന പള്ളികള്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന ഒരു ദുരന്തകാഴ്ചയാണ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ കേരളമുസ്‌ലിംകള്‍ കണ്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യ സ്വഭാവത്തെ ചോദ്യം ചെയ്തതിന് ഒരു വിഭാഗം പുറം തള്ളപ്പെട്ടതോടെ അവര്‍ക്കു മുമ്പില്‍ വിവേകത്തിനു പകരം വികാരം പ്രവര്‍ത്തിച്ചുതുടങ്ങുകയായിരുന്നു. ഇസ്‌ലാമിക ചിന്തയുടെ പരിരക്ഷണമെന്നതിലപ്പുറം സ്ഥാനവും മാനവും അധികാരവും ആര്‍ഭാടവുമായിരുന്നു അതോടെ അവരുടെ മുഖ്യ ഉന്നം. ഇത് വ്യക്തിജീവിതത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളിലും അവര്‍ വേണ്ടപോലെ പ്രയോഗിച്ചു. പണവും പത്രാസുമുപയോഗപ്പെടുത്തി ഈയൊരു ലക്ഷ്യത്തിനുമേല്‍ പുതിയൊരു ആള്‍ക്കൂട്ടത്തെ രൂപപ്പെടുത്തി. അവരെ ഉപയോഗിച്ചുകൊണ്ട് വ്യക്ത്യാധിഷ്ഠിതമായ പുതിയൊരു കള്‍ച്ചര്‍ വികസിപ്പിച്ചു. ആരെന്തുപറഞ്ഞാലും തങ്ങളുടെ കയ്യിലെ മുയലിന് മൂന്നു കൊമ്പ് എന്ന ഒരു തരം മുരടന്‍ ഫിലോസഫിയാണ് ഇതിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നത്. മതചിഹ്നവും അവയുടെ പോരിഷയും പറഞ്ഞ് ഒരുതരം മതേതര ആശയങ്ങളായിരുന്നു ഇതുവഴി ഇവിടെ പ്രചാരം നേടിയത്.
    പള്ളികളെയാണ് സമൂഹത്തില്‍ സ്വാധീനം നേടാന്‍ ഈ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്ന ഏറ്റവും പ്രധാന ഘടകം. പുതിയ പള്ളികള്‍ നിര്‍മിക്കുക, ഉള്ള പള്ളികള്‍ പിടിച്ചെടുക്കുക എന്നീ രണ്ടുവഴികള്‍ അവര്‍ ഇതിനുവേണ്ടി അവലംബിച്ചു. അന്നുവരെയുണ്ടായിരുന്ന കേരളത്തിലെ സമാധാനപൂര്‍ണമായ മുസ്‌ലിം സാമൂഹികാവസ്ഥയെ പൂര്‍ണമായും തകിടംമറിക്കുന്നതായിരുന്നു ഈ ശൈലി. പതിറ്റാണ്ടുകളുടെയും നൂറ്റാണ്ടുകളുടെയും പഴക്കമുള്ള പരമ്പരാഗത പള്ളികള്‍ക്കു സമാന്തരമായി ഇതോടെ പുതിയ പള്ളികള്‍ ഉയര്‍ന്നുവന്നു. വാശിയും അഹങ്കാരവും മുഖമുദ്രയാക്കി അവര്‍ നാടുനീളെ ഈ ആശയം പ്രചരിപ്പിച്ചു. 'ശരിയായ ജുമുഅയും ജമാഅത്തും നടത്താന്‍ പുതിയ പള്ളികള്‍ വേണ'മെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഏതായാലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പള്ളിപ്പടികള്‍ ഇതോടെ വിദ്വേഷത്തിന്റെയും ശത്രുതയുടെയും കേന്ദ്രങ്ങളായി മാറി. പല പള്ളികളിലും ഉന്തും തള്ളും നടന്നു. കൊലയും കൊലവിളിയും അരങ്ങേറി. മിഹ്‌റാബില്‍വരെ അടിപിടിയും ഗുണ്ടായിസവും വന്നു. സമാധാനം പ്രചരിപ്പിക്കേണ്ട/പ്രചരിപ്പിച്ചിരുന്ന കേന്ദ്രങ്ങള്‍ ഇതോടെ സ്പര്‍ദ്ധയുടെയും വിയോജിപ്പിന്റെയും പ്രഭവ കേന്ദ്രങ്ങളായി മാറി. കേരളത്തിന് ആദ്യമായി ഈയൊരു സംസ്‌കാരം പരിചയപ്പെടുത്തിയത് കാന്തപുരം വിഭാഗമായിരുന്നു. ചാണിന് ചാണും മുഴത്തിന് മുഴവും പള്ളി നിര്‍മിച്ച് സമാധാനം നിലനിര്‍ത്തേണ്ട പള്ളികള്‍ അസമാധാനം പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ആഗമനത്തോടെ. തത്ത്വത്തില്‍ സൗഹാര്‍ദ്ദവും സ്‌നേഹവും പഠിപ്പിക്കുകയും പ്രായോഗിക തലത്തില്‍ മുഖത്തോട് മുഖം നോക്കാതെ ഒരു വീട്ടിലുള്ളവര്‍പോലും രണ്ടു പള്ളികളില്‍പോകുന്ന അവസ്ഥ വന്നുപെട്ടു.
    ഈയൊരു മാറ്റം വന്‍ പ്രത്യാഘാതങ്ങളാണ് കേരളമുസ്‌ലിംകളില്‍ ഉണ്ടാക്കിയത്. അന്യസമുദായങ്ങള്‍ക്കിടയില്‍ അവര്‍ നൂറ്റാണ്ടുകളായി നിലനിര്‍ത്തിപ്പോന്നിരുന്ന ഇമേജ് ഇത് നിമിഷാര്‍ദ്ധങ്ങള്‍കൊണ്ട് ഇല്ലാതാക്കി. പള്ളികള്‍തന്നെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നശിപ്പിക്കുന്നത് ഒരു വന്‍വെല്ലുവിളിയായി നിലകൊണ്ടു. വേലി തന്നെ വിള തിന്നുന്ന ഒരു പ്രതീതിയാണ് ഇതിനുണ്ടായിരുന്നത്. ഒരുപക്ഷെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്തുവെച്ച മുസ്‌ലിംകേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു ദൈവിക പരീക്ഷണമായിരിക്കാം ഇത്. പള്ളികള്‍ മുസ്‌ലിംകളെ നശിപ്പിക്കുന്ന വൈപരീത്യം. ഒരു പള്ളിയുയരുമ്പോള്‍ അതിന്റെ പിന്നണിയില്‍ നടക്കുന്ന പലവിധത്തിലുള്ള കപട നാടകങ്ങള്‍ ഒരുഭാഗത്ത്. തോളോടുതോളുരുമ്മി ഏക മനസ്സോടെ നിന്നിരുന്ന ഒരു സമുദായത്തെ വെട്ടിപ്പിളര്‍ത്തി രണ്ടാക്കുന്നതിലെ ന്യായീകരിക്കാനാവാത്ത കൊടും ക്രൂരത മറുഭാഗത്ത്. ഉള്ള പള്ളികള്‍ക്കുമുമ്പില്‍ ഓരോ പള്ളികളുയരുമ്പോഴും ഇങ്ങനെ അനവധി മറുഭാഗങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. പരമ്പരാഗത ഇസ്‌ലാമിന്റെ വിശുദ്ധ മുഖത്തേക്കുള്ള ചളിയേറുകളാണ് ഇതിലൂടെ തങ്ങള്‍ നടത്തുന്നതെന്ന തിരിച്ചറിവ് ഈ വിഭാഗം നേടാതെ പോകുന്നത് ഏറെ ഖേദകരം തന്നെ.
മസ്ജിദുള്ളിറാറിന്റെ കേരള പരിസരം
    പള്ളി നിര്‍മിക്കുകയെന്നത് ഇസ്‌ലാമില്‍ അതിമഹത്തരമായ ഒരു കാര്യമാണ്. എണ്ണിത്തിട്ടപ്പെടുത്താനാവാത്ത പ്രതിഫലമാണ് പ്രവാചകന്‍ അതിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കാരണം, അല്ലാഹുവിന്റെ വിശുദ്ധ നാമം സ്മരിക്കപ്പെടുന്ന പവിത്രമായ കേന്ദ്രങ്ങളാണല്ലോ പള്ളികള്‍. അത് നിര്‍മിക്കാന്‍ ഒരാള്‍ സഹായിക്കുന്നതിലൂടെ അല്ലാഹുവിന്റെ സന്ദേശത്തെയാണ് അവന്‍ ശക്തിപ്പെടുത്തുന്നത്. അല്ലാഹുവിനുവേണ്ടി ആരെങ്കിലും പള്ളി നിര്‍മിച്ചാല്‍ സ്വര്‍ഗത്തില്‍ അവന്‍ ഇരിപ്പിടം തയ്യാറാക്കിയെന്നതാണ് വസ്തുത. എന്തിനേറെ, ആരെങ്കിലും പള്ളിയെ പ്രകാശപൂരിതമാക്കിയാല്‍ അതുവഴി അവന്റെ പാരത്രിക ജീവിതം പ്രകാശപൂര്‍ണമായിരിക്കുമെന്നുവരെ പ്രവാചക വചനങ്ങളില്‍ കാണാവുന്നതാണ്. പള്ളി നിര്‍മാണവും പള്ളിപരിപാലനവുമെല്ലാം അത്രയും മഹത്തരമായ ഒരു വസ്തുതയാണെന്നു ചുരുക്കം.
    പക്ഷെ, ഇവിടെ അടിവരയിട്ട് മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. അല്ലാഹുവിനു വേണ്ടി പള്ളികളുണ്ടാക്കുന്ന കാര്യമാണ് ഇവിടെയെല്ലാം പറിഞ്ഞിരിക്കുന്നത്. അല്ലാഹുവിനുവേണ്ടി പള്ളി നിര്‍മിക്കുകയെന്നു പറഞ്ഞാല്‍ അത് എല്ലാ അര്‍ത്ഥത്തിലും അങ്ങനെത്തന്നെയായിരിക്കണം. ഇസ്‌ലാമില്‍ എവിടെ പള്ളി പണിയണം, എങ്ങനെ പണിയണം തുടങ്ങിയവക്കെല്ലാം അതിന്റെതായ ചില മര്യാദകളുണ്ട്. നല്ലപോലെ നടന്നുപോകുന്ന ഒരു പള്ളിക്കു മുമ്പില്‍ ഒരു സമാന്തര പള്ളി പണിയുന്നതിലെ ഇസ്‌ലാം നമുക്ക് അജ്ഞാതമാണ്.  സത്യത്തില്‍ അവിടെ പ്രവര്‍ത്തിച്ചിരിക്കുക ഇസ്‌ലാമിനോടുള്ള സ്‌നേഹമോ പള്ളി നിര്‍മാണത്തോടുള്ള താല്‍പര്യമോ ആയിരിക്കില്ല. അങ്ങനെയെങ്കില്‍ പള്ളികള്‍ അനിവാര്യമായും ഉയരേണ്ട പലയിടങ്ങളിലും പള്ളികള്‍ ഉയരുന്നില്ല. ആരും അവക്കായി മുന്‍കൈയെടുത്ത് ഇറങ്ങുന്നുമില്ല. എന്നിരിക്കെ, ഇത്തരം മുഴത്തിനു മുഴമുള്ള പള്ളി നിര്‍മാണത്തിനു പിന്നിലെ ചേതോവികാരം മറ്റെന്താണെന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.  അഹങ്കാരവും ദുരഭിമാനവും ശക്തിപ്രകടനവുമൊക്കെയാണെങ്കില്‍ അതിന്റെ പ്രതിഫലം സ്വര്‍ഗമോ അതിലെ സുരഭിലമായ അനുഭൂതികളോ ആയിരിക്കില്ല. നേരെമറിച്ച് ശക്തമായ പ്രത്യാഘാതമായിരിക്കും ഇതിനുവേണ്ടി  അഭിമുഖീകരിക്കേണ്ടി വരിക. മറുപക്ഷത്തെ എതിരിടുകയെന്ന ഒരു ഉന്നമാണ് ഇതിലൂടെ ലക്ഷീകരിക്കപ്പെടുന്നതെങ്കില്‍ അതുതന്നെയായിരിക്കും അതിലൂടെ നേടുന്നതും.
    സൂറത്തുത്തൗബയില്‍ മസ്ജിദുള്ളിറാറിനെ പരിചയപ്പെടുത്തിയ ശേഷം അതിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതന്മാര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഇന്ന് ഇടവും വലവും നോക്കാതെ പള്ളിനിര്‍മാണം തൊഴിലാക്കിയവര്‍ നെഞ്ചത്ത് കൈവെച്ച് ചിന്തിക്കേണ്ട വസ്തുതയാണത്. 'ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും ഛിദ്രതയും ലക്ഷ്യംവെച്ചുകൊണ്ട് ആരെല്ലാം എവിടെയെല്ലാം പള്ളിയുണ്ടാക്കിയോ അതും മസ്ജിദുള്ളിറാറിന്റെ ഗണത്തില്‍ പെട്ടതാണത്രെ.' ഇമാം നസഫി (റ) നെ പോലെയുള്ളവര്‍ ഇക്കാര്യം വളരെ ഗൗരവത്തോടെത്തന്നെ എടുത്തുദ്ധരിക്കുന്നതുകാണാം. കാര്യം പ്രത്യക്ഷ്യത്തില്‍ മഹത്തരമെങ്കിലും ഫലത്തില്‍ നരകാഗ്നിയായിരിക്കും അതിന്റെ പര്യവസാനമെന്നു ചുരുക്കം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്നതാണ് ഇവിടെ മസ്ജിദുള്ളിറാറിന്റെ അടിസ്ഥാന സ്വഭാവമായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഏതൊരു പള്ളിനിര്‍മാണത്തിന്റെയെല്ലാം പിന്നില്‍ ആ ഒരു വികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ അവയുടെയെല്ലാം പരിണതി കാത്തുനിന്നു കാണേണ്ടതുതന്നെയാണ്. തഖ്‌വയുടെമേല്‍ എടുക്കപ്പെട്ടതല്ലായെന്നതാണ് മസ്ജിദുള്ളിറാറിനെ വേര്‍തിരിച്ചു കാണിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ എടുത്തുപറയുന്ന മറ്റൊരു വിശേഷണം. പേരിനും പ്രശസ്തിക്കും ശക്തിപ്രകടനത്തിനും പള്ളി പണിയുന്നവര്‍ക്ക് ഇതില്‍നിന്നും വല്ല ഉള്‍വിളിയും ലഭിക്കുന്നുണ്ടോ ആവോ.
മഹല്ലുകള്‍ തകരുന്നു! പള്ളികള്‍ ഉയരുന്നു!
    ഇസ്‌ലാമിക ശരീഅത്തിനെ പരമാവധി കൃത്യതയോടെ നിര്‍വഹിക്കാന്‍ സംവിധാനിക്കപ്പെട്ട ഒരു അല്‍ഭുത സംവിധാനമാണല്ലോ കേരളത്തിലെ മഹല്ലത്തുകള്‍. മുന്‍കഴിഞ്ഞുപോയ പണ്ഡിത മഹത്തുക്കള്‍ വളരെ ദീര്‍ഘവീക്ഷണത്തോടെ രൂപപ്പെടുത്തിയെടുത്ത സെറ്റപ്പാണിത്. കേരളത്തിന്റെ പുറത്ത് ഈയൊരു സംവിധാനം രൂപപ്പെട്ടുവരാത്തതുകൊണ്ടുതന്നെ അതിന്റെ പ്രശ്‌നങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തില്‍ എന്ന് എങ്ങനെ ഇത് രൂപപ്പെട്ടുവന്നുവെന്ന് വ്യക്തമായി പറയാവതല്ലെങ്കിലും കേരളമുസ്‌ലിംജീവിതത്തിന് വ്യക്തവും വ്യവസ്ഥാപിതവുമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇത് വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
    എന്നാല്‍, ഈയൊരു സംവിധാനത്തിന് തുരങ്കംവെക്കുകയെന്നത് മുഖ്യഅജണ്ടയാക്കി രംഗപ്രവേശം ചെയ്ത ഒരു വിഭാഗം കേരളത്തില്‍ ആദ്യമായി പ്രത്യക്ഷ്യപ്പെടുന്നത് കാന്തപുരംവിഭാഗത്തിന്റെ അരങ്ങേറ്റത്തോടെയാണ്. കേരളമുസ്‌ലിം ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൊടുംക്രൂരതയായിരുന്നു ഇത്. തോളിലിരുന്ന് ചെവി കടിക്കുകയെന്ന മട്ടില്‍ വിശ്വാസികളില്‍ ഇഴുകിച്ചേര്‍ന്നുനിന്ന് മഹല്ലത്തുകള്‍ തട്ടിയെടുക്കുകയും അവിടെ പുതിയ പള്ളിയും മദ്‌റസയും സ്ഥാപിച്ച് വിഘടനത്തിന്റെയും അനൈക്യത്തിന്റെയും വിത്തിറക്കുകയും ചെയ്യുകയായിരുന്നു അവര്‍. ഒരു നാട്ടിലെ ഇസ്‌ലാമിക ചിന്തയെ പരിപോഷിപ്പിക്കലോ മതമേഖലയെ കാര്യക്ഷമമാക്കലോ ആയിരുന്നില്ല ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കപ്പെട്ടിരുന്നത്. പ്രത്യുത, തങ്ങള്‍ക്കു കീഴില്‍ ഒരു പള്ളി, തങ്ങള്‍ക്കു കീഴില്‍ ഒരു മദ്‌റസ്, ആള്‍ക്കൂട്ടം തങ്ങള്‍ക്കൂ കീഴിലായി ജീവിക്കുക എന്ന ഒരുതരം ഏകപക്ഷീയ മുരടന്‍ ചിന്താഗതിയുടെ പരിണതിയായിരുന്നു ഇതെല്ലാം. ഈയൊരു കാര്യത്തിനു വേണ്ടി എന്തു കടുംകൈ ചെയ്യാനും അവര്‍ തയ്യാറുമായിരുന്നു. അല്ലാഹുവിന്റെ പള്ളി എന്ന ഒരുത്തമ നിലവാരത്തില്‍നിന്നും കേരളത്തിലെ പരമ്പരാഗത പള്ളികള്‍ 'കാന്തപുരത്തിന്റെ പള്ളി' എന്ന ഒരു സ്റ്റാറ്റസിലേക്ക് മാറുന്നത് ഇതോടെയാണ്. കേരളത്തില്‍ ഐക്യത്തിന്റെ സിമ്പലുകളായിരുന്ന പള്ളികള്‍ അനൈക്യത്തിന്റെ സിമ്പലുകളായി മാറുന്നതിന് സമാരംഭം കുറിക്കപ്പെടുകയായിരുന്നു ഇതോടെ.
    പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും പ്രതിവിധികള്‍ കണ്ടെത്തുകയും ചെയ്തിരുന്ന പള്ളികള്‍ ഇതോടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇടങ്ങളായി മാറി. പണ്ടൊക്കെ അങ്ങാടിയിലും തെരുവിലും കുടുംബങ്ങളിലും നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പള്ളികളില്‍വെച്ചാണ് പരിഹാരങ്ങള്‍ കണ്ടിരുന്നത്. ഉസ്താദിന്റെ മുമ്പില്‍ എല്ലാവരും ഒരുമിച്ചുകൂടി പ്രശ്‌ന പരിഹാരം കാണുന്ന ശൈലി വളരെ സാര്‍വത്രികമായിത്തന്നെ അംഗീകാരം ലക്ഷിച്ചുപോന്നവയായിരുന്നു. ദുരഭിമാനത്തിന്റെ പള്ളിമിനാരങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നതോടെ ഈയൊരു സംസ്‌കാരത്തിന് അറുതി വന്നു. പിന്നെ, പള്ളിയില്‍നിന്നായി പ്രശ്‌നങ്ങളുടെ തുടക്കം. കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കു വേണ്ടിയായിരിക്കും അതുണ്ടാവുക. അത് ക്രമേണ കത്തിപ്പുകഞ്ഞ് തെരുവിലേക്കും  അങ്ങാടിയിലേക്കും വീടുകളിലേക്കും പകര്‍ന്നു. പ്രശ്‌നപരിഹാരമായിരുന്ന പള്ളി അതോടെ ഏറ്റവും വലിയ പ്രശ്‌നമായി അങ്ങാടി മുതല്‍ അടുക്കളയില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഈയൊരു മാറ്റത്തിന്റെ ക്രഡിറ്റ് അവകാശപ്പെടാന്‍ കേരളത്തില്‍ കാന്തപുരം വിഭാഗത്തിനു മാത്രമേ അവകാശമുണ്ടാവുകയുള്ളൂ.

No comments:

Post a Comment