Tuesday, May 1, 2012

കേരളമുസ്ലിം നവോത്ഥാനം: അവകാശികളേറെ !!!





കേരള മുസ്ലിം നവോത്ഥാനത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ഇന്ന് അനവധിയാളുകള്‍ രംഗത്തുണ്ട്. മനുഷ്യ ബുദ്ധിയെ പണയം വെച്ച്, വിദേശ ഡൌണ്‌ലോഡുകള്‍ക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന  ജമാഅത്തെ ഇസ്ലാമിയും യാഥാസ്തികത്വത്തിന്‍റെ ആഴങ്ങളില്‍ പാവങ്ങളെ കെട്ടിയിടുന്ന വഹാബിസവുമാണ് അതിന്‍റെ മുന്‍ നിരയില്‍. ഇസ്ലാമികത്തനിമയെയും പാരന്പര്യത്തെയും ചോദ്യം ചെയ്താലും ഒറ്റുകൊടുത്താലും നവോത്താനമാവുമെന്നാണ് ചിലയാളുകള്‍ അബദ്ധവശാല്‍ ധരിച്ചുവെച്ചിരിക്കുന്നത്. ക്രിസ്ത്യാനിസത്തോട് സദൃശ്യമായ ഇത്തരം പ്രവര്‍ത്തനങ്ങളെ അവര്‍ നവോത്താനമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചുമരായ ചുമരുകളിലും പേജായ പേജുകളിലും എല്ലാം ഇവ്വിഷയകമായി കുറിച്ചിടുന്നു. സത്യത്തില്‍, വ്യഭിചാരിയുടെ ചാരിത്ര്യ പ്രസംഗം എന്നതിലപ്പുറം ഇവരുടെ നവോത്ഥാന വാദങ്ങള്‍ ഒന്നുല്ലായെന്ന് കേരളമുസ്ലിംകള്‍ ഇവിടെ തിരിച്ചറിയുന്നു.

മൌദൂദിയെ ഉയര്‍ത്തിക്കാട്ടുന്ന ജമാഅത്തെ ഇസ്ലാമി പലപ്പോഴും മൌദൂദി വരച്ച വൃത്തത്തില്‍ നിന്നും പുറത്തുപോകുന്നതാണ് ഇന്നത്തെ കാഴ്ച. വാതിലടഞ്ഞുപോയിരുന്ന ഇജ്തിഹാദിനെ കുത്തിത്തുറക്കാന്‍ മൌദൂദി കൊണ്ടുവന്നിരുന്ന താക്കോല്‍ അത്യാഹ്ളാദത്തോടുകൂടിയാണ് അവര്‍ സ്വീകരിച്ചതെങ്കിലും മൌദൂദി പൂട്ടിയിട്ട പല വാതിലുകളും അവര്‍ കുത്തിത്തുറന്നതാണ് ചരിത്രം. വിശ്വാസത്തിന്‍റെ മൌലിക പ്രതലമായ പാരന്പര്യസത്തയെന്നൊരു വസ്തുത തിരിച്ചറിയാതെപോകുന്നത് ഇവരുടെ ജീവിതത്തിന്‍റെ സകല മേഖലകളിലും പ്രകടമായിക്കൊണ്ടിരിക്കുന്നു.

മൌദൂദി ചിന്തകളെയും വിട്ട് പുറത്ത് കടക്കുന്പോള്‍ അവര്‍ അതിന് കണ്ടെത്തുന്ന ന്യായീകരണം ഏറെ പരിഹാസ്യപങ്കിലം തന്നെ. അത് മൌദൂദിയുടെ കാലം... അന്നത്തേതിനനുസരിച്ച് അദ്ദേഹം ചിന്തിച്ചു എന്നാണ് അവര്‌ ഈ മറു കണ്ടം ചാട്ടത്തിന് തെളിവ് കണ്ടെത്തുന്നത്. ഇതുതന്നെയായിരുന്നില്ലേ സാക്ഷാല്‍ കമ്യൂണിസവും കൃത്യാനിസവും ചെയ്തിരുന്നത് എന്ന് ഇവിടെ പലപ്പോഴും ചിന്തിച്ചുപോകുന്നു. അതേ സമയം തന്നെ, മൌദൂദി എന്നൊരു സത്വത്തെ ഉയര്‍ത്തിക്കാട്ടി സര്‍വ്വ പാരന്പര്യ സത്യങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്ന ഒരു പ്രവണതയും ഇവന്മാരില്‍ പ്രകടമാണ്. ഈ രണ്ടു കാര്യങ്ങളും ഒരേ സമയം ഇവര്‍‌ എങ്ങനെയാണ് മുന്നൊട്ട് കൊണ്ടുപോകുന്നത് എന്നതാണ് ഇതുവരെയും പിടി കിട്ടാത്ത കാര്യം.

എന്തിനോടും -ഇസ്ലാമിക്- എന്ന് ചേര്‍ത്താല്‍ മുസ്ഹഫിന്‍റെ നടുക്കണ്ടമാകുമെന്നാണ് ഈ കൂടാരത്തിലെ ചിലയാളുകള്‍ വിശ്വസിച്ച് വെച്ചിരിക്കുന്നത്. അതിനാല്‍, സെക്യലര്‍ സമൂഹത്തില്‍‌ മതഭിത്തി വിട്ട് ആകാശത്തേക്ക് ചാടുന്നവര്‍ക്കു മുന്പില്‍ ചെന്ന് പഞ്ചപുച്ച മടക്കി -എല്ലാറ്റിലും ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്ന്- തോന്നിക്കുമാര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന കാഴ്ചകള്‍ ഇന്ന് കാണാന്‍ സാധിക്കുന്നു. കല്ലിന്‍റെയും മുള്ളിന്‍റെയും സംരക്ഷണത്തിനും ആദിവാസിക്ക് അടിപ്പാവാട ധരിക്കാനുള്ള അവകാശത്തിനും പോരാടുന്നതിനിടയില്‍ ആത്മീയതയും സൂഫിസവും സംസ്കരണവും ചര്‍ച്ചയാവാതെ പോവുന്നത് ഏറെ ഖേദകരംതന്നെ.

രാഷ്ട്ര നിര്‍മിതിയാണ് ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് എന്ന് ധരിച്ചുവശായവര്‍ക്ക് പിന്നെ നിസ്കാരവും നോന്പും എവിടെ കിടക്കുന്നു? ആദ്യം രാഷ്ട്രം പ‍ണിയുക എന്നിട്ട് മതി നിസ്കാരമെന്നാണ് -അബു- അവരെ പഠിപ്പിച്ചിരിക്കുന്നത്. ഇന്നും ആ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള നെട്ടോട്ടത്തിലാണ് അവര്‍. അതിനിടയില്‍ മയിലമ്മയും കോളയും പൂമാല ധരിക്കപ്പെടുകയും പവിത്രമായ ആത്മീയ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തുവെന്നത് വല്ലാത്ത അത്‍ഭുതംതന്നെ.
അല്ലെങ്കിലും, ബുദ്ധിയുടെ ആളുകളെന്ന് പറയുന്ന ഇവര്‍ ഒരിക്കലും ബുദ്ധിക്ക് നിരക്കാത്തത് മാത്രമേ ചെയ്യുകയുള്ളൂവെന്നതാണ് ചരിത്രം.

ഡൌണ്‍ലോഡ് ചെയ്ത ചിന്തകളിലൂടെ കേരള മുസ്ലിംകളുടെ ആത്മീയാടിത്തറയുള്ള പാരന്പര്യ ചിന്താ സംവിധാനത്തെ തകിടം മറിക്കാനാണ് അവരിന്ന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഖുര്‍ആനും ഹദീസും ആഴത്തിലറിയുന്ന തലപ്പാവ് ധരിച്ച ഒരു പണ്ധിതന്‍ ഒരു കാര്യം പറഞ്ഞാല്‍ അവര്‍ക്ക് പുച്ഛമാണ്. അതേസമയം, കാര്യങ്ങളെല്ലാം റിസര്‍ച്ചും ഗവേഷങ്ങളും നടത്തിയ തലയില്ലാത്ത ഡോ....കള്‍ പറയണമെന്നാണ് ഇവര്‍ പറയുന്നത്. അവര്‍‌ എന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‌ അവര്‍‌ക്ക് ലവലേശം പ്രശ്നമില്ല. കാരണം, അവര്‍‌ റിസര്‍ച്ച് സ്കോളറല്ലേ എന്നാണ് അവര്‍ തിരിച്ചു ചോദിക്കുന്നത്.
കണ്ഠകൌപീനം ധരിച്ച് എന്ത് അബദ്ധങ്ങള്‍ പറഞ്ഞാലും അത് ഇസ്ലാം കാര്യത്തിലോ ഈമാന്‍ കാര്യത്തിലോ മറ്റൊന്നായി തുന്നിച്ചേര്‍ക്കുന്ന ഒരു സാഹചര്യവും ഇവരുടെ വാരിക വീക്ഷിച്ചാല്‍ സുതരാം വ്യക്തമാകും. പച്ചയായി ഖുര്‍ആനും ഹദീസും പറയുന്ന കാര്യങ്ങള്‍ പോലും നിഷേധിച്ച് സ്വന്തം ഇജ്തിഹാദിലൂടെ (ക്ഷമിക്കണം... റിസര്‍ച്ചിലൂടെ) പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഇവന്മാര്‍‌ ശരിക്കും ഉന്നംവെക്കപ്പെടേണ്ടവര്‍ തന്നെയാണ്. മതത്തിന്‍റെ ഏതു ശത്രുക്കളെയും മനസ്സിലാക്കുക എളുപ്പമാണെങ്കിലും മതത്തിനുള്ളിലെ മതത്തിന്‍റെ ശ്ത്രുക്കളെ കണ്ടെത്തുക പ്രയാസമാണെന്ന് പണ്ടാരോ പറഞ്ഞത് ഇവിടെയും ഓര്‍ത്തില്ലെങ്കില്‍ പിന്നെ മറ്റെവിടെയാണ് ഓര്‍ക്കാന്‍ സാധിക്കുക!!

പ്രസാധനത്തിലൂടെ ഇവര്‍ കേരളത്തെ കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന് നോക്കിനിന്ന് പറയേണ്ടിയിരിക്കുന്നു. കാരണം, ഇവരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ യഥാര്‍ത്ഥ ഇസ്ലാമെത്തിയിട്ട് അന്പത് വര്‍ശമേ ആയിട്ടുള്ളൂ. അതുവരെ ഇവിടെ തമസ്സായിരുന്നു. ആ ഇരുട്ടിലേക്കായിരുന്നുവത്രേ മൌദൂദി വെളിച്ചവുമായി മുഹമ്മദലി കടന്നുവന്നിരുന്നത്... ഹി ഹി ഹി... ഇവന്മാരുടെ ഓരോ മനശ്ശാസ്ത്ര ക്ളാസുകള്‍ കേട്ടാല്‍ തോന്നും ലോകം മൊത്തം അവരുടെ ഉള്ളനടിയില്‍നിന്നും വന്നതാണെന്ന്...
ഒരു ദിവസം ഒരു കാര്യം പറയുകയും തൊട്ടടുത്ത ദിവസം അത് മാറ്റിപ്പറയുകയും ചെയ്യുകയെന്നതല്ലാതെ കേരളത്തിലോ ഇന്ത്യയിലോ ജമാഅത്തെ ഇസ്ലാമിക്ക് മറ്റൊരു പാരന്പര്യമുണ്ടോ? പണ്ട് നിഷിദ്ധമായ പലതും ഇന്ന് ഹലാല്‍. പണ്ട് ഹലാലായ പലതും ഇന്ന് നിഷിദ്ധം. വല്ലാത്തൊരു കടംകഥ തന്നെയാണ് ഇവരുടെ ഓരോ അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും.

പാന്‍സും സൂട്ടും ധരിക്കുന്ന ഇത്തരം ഇസ്ലാമിസ്റ്റുകളെ കാണുന്പോള്‍ പൊതുജനം തെറ്റുദ്ധരിച്ചുപോകുന്നു. സിനിമയും ഡാന്‍സും നൃത്തവും പാട്ടും കച്ചേരിയും എല്ലാം മറ്റുള്ളവരെപ്പോലെത്തന്നെ അനുവദനീയമായ വിശാലമായൊരു ഇസ്ലാമുണ്ടെങ്കില്‍ പിന്നെന്തിനാ ദിക്ര്‍ ചെല്ലുന്ന, സുന്നത്ത് നിസ്കരിക്കേണ്ടി വരുന്ന, ആത്മീയതയുടെ ഇസ്ലാമെന്നാണ് അവര്‍ ചിന്തിച്ചു പോകുന്നത്. ധൈഷണികമായ വഴിയിലൂടെത്തന്നെ മുന്നോട്ടുപോയി, രാജാവ് നഗ്നനാണെന്ന് കാണിച്ചുകൊടുക്കാന്‍ സമമയമതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍, കൃത്യാനിസത്തെയോ യൂറോപ്യന്‍ സെക്യുലറിസത്തെയോ പോലെ ഇവര്‍ ഇസ്ലാമിനെ വലിച്ചുനീട്ടി ഒരു തരം -അഡ്ജസ്റ്റഡ് ആന്‍റ് എലാസ്റ്റിക് -ഇസ്ലാമായി മാറ്റുകയില്ലെന്ന് ആര് കണ്ടു?

No comments:

Post a Comment