Wednesday, October 17, 2012

കുരിശുപൂജയില്‍നിന്നും ഖുര്‍ആനിലേക്ക്

മുന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാതിരിയായിരുന്ന വ്യാച്ചെ സ്‌ലോ പോലോസിന്‍ഇസ്‌ലാമിന്റെ ശാദ്വല തീരമണിഞ്ഞ് ഇതിലെ ആരാധനാ സമ്പ്രദായങ്ങളില്‍ ആകൃഷ്ടനായിരുന്നു. നിരര്‍ത്ഥകമായ ക്രൈസ്തവ ആചാരങ്ങളില്‍ നിന്നും ഭിന്നമായി ഇത് സമയ ബന്ധിതവും മിതവുമാണ്. ചില കരുത്തിലൂടെയും നിശ്ചയങ്ങളിലൂടെയും ജീവിതത്തിന്റെ ഓരോ നിമിഷവും ആരാധനയാക്കി മാറ്റാന്‍ ഒരു വിശ്വാസിക്ക് സാധിക്കുന്നു. നബി തങ്ങള്‍ പറഞ്ഞതു പോലെ, ”വിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. നന്മ വന്നാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. തിന്മവന്നാല്‍ ക്ഷമിക്കുന്നു.”
 
ഒരു ഓര്‍ത്തേഡാക്‌സ് ചര്‍ച്ചിന്റെ പാതിരിയായിരുന്നത് കൊണ്ടുതന്നെ വ്യാചെസ്‌ലോയുടെ മതംമാറ്റം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. റഷ്യയില്‍ നിന്നും ഇസ്‌ലാമിനെ കപടമായി വിധിയെഴുതിയവര്‍ക്കിത് ശക്തമായ പ്രഹരമായി മാറി. മതം മാറ്റത്തിന്റെ പേരില്‍ ക്രൈസ്തവ വര്‍ഗം തന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയ ഈ സത്യത്തിന്‍മേല്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മഹാനായ ഈ വിശ്വാസി.

 
ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ബാല്യകാലം മുതലേ വ്യാചെസ്‌ലോയെ ദൈവബോധം തീണ്ടിയിരുന്നു. മത ചടങ്ങുകളില്‍ ഇടക്കിടെയെങ്കിലും സന്നിഹിതനായിരുന്നത് ഈ ബോധം നിമിത്തമായിരുന്നു.  അവര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനമാരംഭിച്ചതോടെയാണ് ഓര്‍ത്തഡോക്‌സ് വിശ്വാസങ്ങള്‍ക്കെതിരെ വ്യാചെസ്‌ലോ രംഗത്തെത്തുന്നത്. വിശ്വാസത്തോടും യുക്തിയോടും തരിമ്പും നീതിപുലര്‍ത്താത്ത കാര്യങ്ങള്‍ക്കു നേരെ അദ്ദേഹം ചോദ്യത്തിന്റെ ശരങ്ങള്‍ തന്നെ എയ്തു വിടുകയായിരുന്നു. ഫിലോസഫിയില്‍ ഗഹനമായ പഠനങ്ങള്‍ നടത്തിയ അദ്ദേഹത്തിന് തന്റെ വിശ്വാസം എല്ലാ നിലക്കും തത്വ ശാസ്ത്രത്തോട് വിരുദ്ധമായി ബോധ്യപ്പെട്ടു. ഇതു ക്ഷമിച്ചു നില്‍ക്കാനാവാതെ മത ദര്‍ശനങ്ങള്‍ക്കെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചു. ജ്ഞാനമഭ്യസിച്ചിരുന്നതു കൊണ്ടുതന്നെ ചര്‍ച്ചിനോടു കൃതജ്ഞത പുലര്‍ത്തിയെങ്കിലും മതാദ്ധ്യാപനങ്ങള്‍ അസഹ്യമായിത്തന്നെ അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. 1979 കാലങ്ങളിലായിരുന്നു ഇത് സംഭവിച്ചിരുന്നത്. എന്നാല്‍, ഇരുപതു വര്‍ഷത്തിനു ശേഷം അദ്ദേഹം ഇസ്‌ലാമാശ്ലേഷിക്കുമ്പോഴും ഇതേ രംഗം തന്നെയാണ് ഓര്‍ത്തു പോവുന്നത്. സത്യത്തില്‍ വ്യാചെസ്‌ലോയുടെ ജീവതത്തെ സാര്‍ത്ഥകമാക്കിയ രണ്ടു ഘട്ടങ്ങളായിട്ടായിരുന്നു അവരെന്നും ഈ രണ്ട് ദിനങ്ങളെ മനസ്സിലാക്കിയിരുന്നത്.
തന്റെ മതംമാറ്റത്തിന് വ്യാചെസ്‌ലോ അവലംബിച്ചിരുന്നത് വിശുദ്ധ ഖുര്‍ആനായിരുന്നു. യേശു പ്രണാമവും കുരിശു പൂജയും അദ്ദേഹം ശക്തമായി എതിര്‍ത്തു. ബഹുദൈവാരാധനക്ക് പകരം കറകളഞ്ഞ ഏകദൈവാരാധനയാണ് സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം പറഞ്ഞു: ”തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഞാന്‍ നടത്തിയ ഖുര്‍ആന്‍ പഠനം ഒരു യാഥാര്‍ത്ഥ്യം എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അതായത്, വിശുദ്ധ ഖുര്‍ആനിലുടനീളം ദൈവംതമ്പുരാന്‍ മനുഷ്യനോട് അഭിമുഖീകരിക്കുന്നിടത്തൊന്നും വിഗ്രഹാരാധനയുടെ സാധുതയെ പരാമര്‍ശിക്കുന്നു തന്നെയില്ല. ചില രാജാക്കന്മാര്‍ക്കു സമക്ഷം ചെയ്യപ്പെടും പോലെ ശിലാ വിഗ്രഹങ്ങളെ പ്രീതിപ്പെടുത്താന്‍ വല്ലതും സമര്‍പ്പിക്കുന്നതിന് ഒരടിത്തറയുമില്ല. ഇനി ഞാന്‍ പാപങ്ങളില്‍ നിന്ന് മോചനം തേടി സത്യമായ ദൈവത്തിലേക്കും അവന്റെ ദൂതരിലേക്കും മടങ്ങുകയാണ്. നിശ്ചയം പ്രവാചകന്മാര്‍ ഏകദൈവ വിശ്വാസികളായിരുന്നു. മഹാനായ ഇബ്രാഹീം നബിയും ഇതേ ആശയത്തിന്റെ സംസ്ഥാപനത്തിന് വേണ്ടിയായിരുന്നു യത്‌നിച്ചിരുന്നത്. നാമൊക്കെ മരണ ദേവിയെ കാത്തിരിക്കുന്നവരാണ്. ഒരു പിടി സ്വപ്നങ്ങള്‍ ബാക്കിനിര്‍ത്താതെ സംതൃപ്തനായി മരണമടയണമെങ്കില്‍ ഈ സത്യം പിന്‍പറ്റേണ്ടിയിരിക്കുന്നു.”

 
തന്റെ ആദ്യകാലത്ത് താനെങ്ങനെ ഒരു പുരോഹിതനായി എന്നത് വ്യാചെസ്‌ലോ വിവരിക്കുന്നു: ”മോസ്‌കോയിലെ ചര്‍ച്ചില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലം. എന്റെ ശരീരത്തില്‍ തന്നെ എനിക്കൊരു അവകാശവുമുണ്ടായിരുന്നില്ല. ചര്‍ച്ചിന്റെ ക്രൂരമായ കല്‍പനകള്‍ക്കു മുമ്പില്‍ അതു തളച്ചിടപ്പെടുകയായിരുന്നു. പരാജയമായിരുന്നു ഇതില്‍ നിന്നും ഉപകാരമെടുത്തിരുന്നത്. ഈ ഘട്ടം മദ്ധ്യേഷ്യയില്‍ ഒരൗദ്യോഗിക സ്ഥാനം തേടാന്‍ കുടുംബ സാഹചര്യം എന്നെ പ്രേരിപ്പിച്ചു. ഇതെനിക്ക് ഫ്രാന്‍സയിലും ടശമ്പയിലും അല്പകാലം ജോലിചെയ്യാന്‍ അവസരമൊരുക്കി. ഇവിടെനിന്നായിരുന്നു ഞാനാദ്യമായി ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയതും പൗരസ്ത്യങ്ങളുടെ മാനസ്സികാവസ്ഥ തിരിച്ചറിഞ്ഞതും. സാധാരണ അനുഭവങ്ങള്‍ക്കെതിരായി ഇത് അന്നുതന്നെ ആകര്‍ഷിച്ചിരുന്നു. അര വര്‍ഷത്തിനു ശേഷം ഞാനെന്റെ ജോലികളെല്ലാം ഒഴിവാക്കി. പിന്നീടുള്ള മൂന്നു വര്‍ഷം ജോലി രഹിതനായി നിലകൊണ്ടു. ഞാന്‍ അറിയപ്പെടാതെ പോയ ഇക്കാലത്ത് മുഖ്യമായും ചിന്തകളിലായിരുന്നു ആശ്രയിച്ചിരുന്നത്. 1988ല്‍ കുബ്‌നിസ്‌കിനടുത്ത് പാതി തകര്‍ന്ന ഒരു ചര്‍ച്ചിലേക്ക് ക്ഷണം ലഭിച്ചു. അവിടം മുതല്‍ മതം മാറ്റം വരെയുള്ള എന്റെ മുന്നേറ്റങ്ങള്‍ ഏറെ വിജയപ്രദവും വിപ്ലവകരവുമായിരുന്നു. 1990 ആയതോടെ റഷ്യയുടെ തന്നെ ചില ഔദ്യോഗിക തലങ്ങളിലേക്കും അവര്‍ ക്ഷണിക്കപ്പെടുകയായിരുന്നു.

 
ആര്‍ച്ച് പ്രിസ്റ്റ് വ്യചെസ്‌ലോ യുടെ പെട്ടെന്നുണ്ടായ ഇസ്‌ലാ മാശ്ലേഷണം മോസ്‌ക്കോയിലെ പാത്രിയാര്‍ക്കീസിനെ അല്‍ഭുതപ്പെടുത്തി. താമസിയാതെത്തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്റ്റേര്‍ണല്‍ ചര്‍ച്ച് റിലേഷനില്‍ ഇത് ചര്‍ച്ചചെയ്യപ്പെട്ടു. അവസാനം, ഇക്കാര്യം അന്നത്തെ ബിഷപ്പിനും ആര്‍ച്ച് ബിഷപ്പിനും മുമ്പില്‍ സമര്‍പ്പിക്കപ്പെടുകയായിരുന്നു.”

 
പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മതം മാറിയെന്ന അഭ്യൂഹത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: ”1991ല്‍ കൂട്ടമായി റഷ്യയിലേക്കു വന്ന അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗം ഒരു പരിപാടിയില്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മീറ്റിംഗ് തുടങ്ങുമെന്ന് ശഠിച്ചിരുന്നു. പക്ഷേ, മതേതര സ്ഥാപനമെന്ന നിലക്ക് ഞാനതിനെ ശക്തമായി എതിര്‍ത്തു. പിന്നെയവിടെ ഒരുവിധ പ്രാര്‍ത്ഥനയും നടന്നില്ല. എനിക്ക് പ്രൊട്ടസ്റ്റന്റ് വിഭാഗത്തോട് ചില യോജിപ്പുകളുണ്ടായിരുന്നു. പക്ഷേ, ഞാനതിന് അനുധാവനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നത് തികച്ചും അബദ്ധം തന്നെ.”


 
ശേഷം ‘ഡൂമ’ എന്ന സ്ഥലത്തെ ചില സ്ഥാനക്കയറ്റങ്ങളായിരുന്നു വ്യാചെസ്‌ലോയെ ഇസ്‌ലാമിലേക്ക് വരാന്‍ പ്രേരിപ്പിച്ചിരുന്നത്. അദ്ദേഹം പറയുന്നു: ”ചിലര്‍ സ്വതവെ അസന്തുഷ്ടരാവുന്നു. എനിക്ക് എല്ലാവരെയും ഒരുപോലെ സന്തോഷത്തിലും ആഹ്ലാദത്തിലും അണിചേര്‍ക്കാന്‍ സാധ്യമല്ല. ഡൂമയിലെ എന്റെ പ്രവര്‍ത്തനങ്ങളെ തടയിടാന്‍ ഒരാള്‍ക്കും തന്നെ സാധ്യമല്ലെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഞാനൊരിക്കലും ക്രൈസ്തവതയെ  കുറ്റപ്പെടുത്തുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചകാലം ഞാനതിന്റെ ബദ്ധവൈരിയായിരുന്നെ ന്നെനിക്കറിയാം. ഇന്നതെല്ലാം ഞാന്‍ അവസാനിപ്പിച്ചിരിക്കുന്നു. നിശ്ചയം, വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഇസ്‌ലാം ഏറെ ജനാനുയോജ്യമാണ്. കാരണം, അത് സ്വേച്ഛാധിപത്യത്തെ നിരുത്സാഹപ്പെടുത്തുന്നു. അതുപോലത്തന്നെ ക്രൈസ്തവ സങ്കല്‍പ്പങ്ങള്‍ കണക്കെ വിശുദ്ധ ഖുര്‍ആനില്‍ ഒരു വിധ പാതിരിയെയും പരിചയപ്പെടുത്തുന്നില്ലതാനും.”

 
ഏതായിരുന്നാലും ഏറെക്കാലത്തെ സേവന പാരമ്പര്യമുള്ള വ്യാചെസ്‌ലോ മുസ്‌ലിമായ ശേഷവും ഒരു സാമൂഹിക പ്രവര്‍ത്തകനായി ജീവിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നതിലുപരി ഇതു തന്നെയായിരുന്നു അവരുടെ താല്‍പര്യം. ചര്‍ച്ച് നല്‍കിയ ഉന്നത സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞ്, വിശുദ്ധ ഇസ്‌ലാമിനെ സത്യമായി തിരിച്ചറിഞ്ഞ് അതിലേക്കു കടന്നുവന്ന ഇദ്ദേഹത്തിന്റെ ജീവിതവും ഇസ്‌ലാമാശ്ലേഷണവും ഏതൊരാള്‍ക്കും ചിന്തനീയമാണ്.    

 
മോയിന്‍ മലയമ്മ (സുന്നിഅഫ്കാര്‍ വാരിക, 2004, ഒക്ടോബര്‍: 13, സുന്നിമഹല്‍, മലപ്പുറം)

No comments:

Post a Comment